Headlines

10 ലക്ഷം രൂപ അര മിനിറ്റിൽ മോഷ്ടിച്ചു 10 വയസ്സുകാരൻ

ഇന്‍ഡോര്‍: അര മിനിറ്റിനുള്ളിൽ 10 ലക്ഷം രൂപ മോഷ്ടിച്ച 10 വയസുകാരനാണ് ഇന്ന് ബാങ്കിലെ ജീവനക്കാരനെയും പോലീസിനെയും ഞെട്ടിച്ചിരിക്കുന്നതു. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലെ ജവാദ് പ്രദേശത്തെ ബാങ്കിലാണ് ഞെട്ടിപ്പിക്കുന്ന ബാങ്ക് കവർച്ച നടന്നത്.

ബാങ്കിലെ ജോലിക്കാര്‍ക്കോ ഇടപാടുകാര്‍ക്കോ യാതൊരു സംശയവും ഉണ്ടാവാത്തവിധത്തിൽ ആയിരുന്നു ഈ ഓപ്പറേഷന്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടർന്നാണ് മോഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. പഴയ കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് ഏകദേശം പത്ത് വയസ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടി രാവിലെ 11 മണി കഴിഞ്ഞതോടെയാണ് ബാങ്കിലെത്തിയത്. കാഷ്യര്‍ ക്യാബിനില്‍ നിന്ന് പുറത്തേയ്ക്ക് പോയ സമയത്താണ് കുട്ടി ക്യാബിനുള്ളിലേക്കു കടന്നത്.

നോട്ടുകെട്ടുകളെല്ലാം കയ്യിലുണ്ടായിരുന്ന ബാഗില്‍ നിക്ഷേപിച്ച് കുട്ടി ദ്രുതഗതിയില്‍ പുറത്തേയ്ക്ക് പോയി. 30 സെക്കന്റുകള്‍ കൊണ്ടാണ് ഈ മോഷണം നടന്നത്. കുട്ടി പുറത്തെത്തി ഓടാന്‍ തുടങ്ങിയപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥന് പന്തികേട് മനസിലായത്. സെക്യൂരിറ്റി പിന്നാലെ ഓടിയെങ്കിലും കുട്ടിയെ പിടികൂടാന്‍ സാധിച്ചില്ല. പോലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ദൃശ്യം വ്യക്തമായത്.

കൂടെയുള്ള മറ്റൊരാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ കുട്ടി മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഏകദേശം 20 വയസ്സ് തോന്നിക്കുന്ന ഒരാള്‍ ഏകദേശം 30 മിനിട്ടുകളോളം ബാങ്കില്‍ ചിലവഴിച്ചിരുന്നു. ക്യാഷ്യര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു റൂമിലേക്ക് പോയപ്പോൾ തന്നെ ഇയാള്‍ പുറത്തുനില്‍ക്കുകയായിരുന്ന കുട്ടിയ്ക്ക് സന്ദേശം കൈമാറി. കുട്ടി ഉടനെ കൗണ്ടറില്‍ എത്തി പണം മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. തീരെ പൊക്കം കുറഞ്ഞ കുട്ടിയായതിനാല്‍ ക്യൂ നിന്നിരുന്ന ആളുകൾ കുട്ടിയെ കണ്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *