കണ്ണൂര്‍ കണ്ണവത്ത് ഇന്നലെ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീന്‍റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് എന്ന് റിപ്പോർട്ട്. തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് സലാഹുദ്ധീനു കോവിഡ് സ്ഥിരീകരിച്ചത്.
വെട്ടേറ്റ ഉടനെ സലാഹുദ്ദീനെ തലശേരി ജനറല്‍ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പക്ഷേ, ആശുപത്രിയിലെത്തിയപ്പോഴേക്കും സലാഹുദ്ദീനു മരണം സംഭവിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഹോസ്പിറ്റലിൽ വെച്ച് നടത്തിയ സ്രവ പരിശോധനയിലാണ് ഇപ്പോള്‍ സലാഹുദ്ദീന്‍റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയിരിക്കുന്നത്.
വെട്ടേറ്റ സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍, നാട്ടുകാര്‍, പൊലീസുകാര്‍ എന്നിവരോടെല്ലാം നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതിനോടൊപ്പം സലാഹുദ്ദീന്‍റെ കുടുംബാംഗങ്ങളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെടും.
കോവിഡ് സ്ഥിരീകരിച്ചതിനാല്‍, ഫോറന്‍സിക് സര്‍ജനുമായി കൂടിയാലോചിച്ചതിന് ശേഷമേ പോസ്റ്റ്മോര്‍ട്ട നടപടികളടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുകയുള്ളൂഎന്ന് തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വേണം സലാഹുദ്ദീന്‍റെ മൃതദേഹം സംസ്കരിക്കാനും.
എന്നാൽ ഈ റിപ്പോർട്ട് വ്യാജമാണെന്നും ഇതിൽ സംശയിക്കേണ്ടിയിരിക്കുന്നു എന്നും നാട്ടുകാർ ആരോപിച്ചു.
സലാഹുദ്ധീന്റെ മയ്യിത്ത് നമസ്കാരത്തിൽ ആളുകൾ കൂടുന്നത് തടയുക എന്ന സർക്കാരിന്റെ നീചമായ തന്ത്രമാണെന്നും ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ ടെസ്റ്റ് നടത്തണമെന്നുള്ള ശക്തമായ ആവശ്യങ്ങളും ഉയർന്നു വരുന്നുണ്ട്.