മലയാള സിനിമയിൽ എഴുത്തുകാരൻ, നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന താരമാണ് വേണു നാഗവള്ളി. നിരാശകൾ മാത്രം ഉണ്ടാവുന്ന കഥാപാത്രങ്ങളാണ് അദ്ദേഹം ഭൂരിഭാഗവും ചെയ്തിരിക്കുന്നത്. അതിനെ കുറിച്ചുള്ള ഒരു രസകരമായ കുറിപ്പാണ് താഴെ ചേർത്തിട്ടുള്ളത്.
താരാട്ട് എന്ന ബാലചന്ദ്രമേനോന്റെ സിനിമ കാണുവായിരുന്നു. അപ്പോൾ ഭാര്യ വന്ന് കഥ ചോദിച്ചു. ഞാൻ സിനിമയുടെ കഥ പറഞ്ഞു കൊടുത്ത് കൊണ്ടിരിക്കുമ്പോഴാണ് സിനിമയിൽ ശ്രീവിദ്യയുടെ അനിയനായ വേണു നാഗവള്ളി ഗൾഫിലേക്ക് പോകാൻ പോകുന്നത്. പെട്ടന്ന് ഭാര്യ ചോദിച്ചു അയാൾ ഗൾഫിലേക്ക് പോകുമോ ?
ഞാൻ പറഞ്ഞു പോകുന്നത് വേണു നാഗവള്ളി ആയത് കൊണ്ട് ഉറപ്പായും പറ്റിക്കപ്പെട്ട് തിരിച്ചു വരും. വേറെ ആരെങ്കിലുമാണെങ്കിൽ ഗൾഫിൽ പോയി പിന്നെ ചേച്ചിയെ ഒക്കെ മറന്ന് ജീവിക്കുന്ന കഥാപാത്രമായേനെ. കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു തെണ്ടിതിരിഞ്ഞു മുഷിഞ്ഞ വസ്ത്രങ്ങളും വാടിയ മുഖവുമായി വേണു നാഗവള്ളി.
ശരിക്കും മലയാളത്തിലെ അംഗീകൃത ദുഃഖ പുത്രനായിരുന്നു വേണു നാഗവള്ളി. ഒരു കാലത്തെ വിരഹവും തൊഴിലില്ലായ്മയുടെ രൂക്ഷതയുമെല്ലാം ജനം കണ്ടത് വേണു നാഗവള്ളിയിലൂടെയായിരുന്നു. അതിന്റെ ഏറ്റവും വലിയ തീവ്രതയായിരുന്നു അദ്ദേഹം തന്നെ എഴുതി സംവിധാനം ചെയ്ത എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായ സർവ്വകലാശാലയിലെ സിദ്ധൻ എന്ന കഥാപാത്രം.
എന്നാൽ വേണു നാഗവള്ളിയുടെ എല്ലാ കഥാപാത്രങ്ങളും മറ്റു കഥാപാത്രങ്ങൾക്ക് തലവേദനയായിരുന്നു.ജോലിക്ക് കൊണ്ടാക്കിയാൽ മൂന്നിന്റെ അന്ന് തിരിച്ചു വരും. ഇനി ചെറിയ പനിയുമായി ആശുപത്രിയിൽ പോയാലോ ബ്ലഡ് കാൻസറോ ടൂമറോ പോലെ മാരക രോഗങ്ങൾ ആയിരിക്കും. ഗൾഫിൽ പോകാൻ നോക്കിയാൽ തട്ടിപ്പിന് ഇരയാകും. പ്രേമിക്കാൻ നോക്കിയാൽ പെണ്ണ് കയ്യൊഴിയും, ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഇത്രയേറെ തേപ്പു കിട്ടിയ നടൻ വേറെയില്ല. കഷ്ടപ്പാടും ദുരിതവും ഒഴിഞ്ഞിട്ട് ഒരു സമയമുണ്ടാകില്ല പുള്ളിക്ക്. ചിരി കുറവ് വായന കൂടുതൽ, വർത്തമാനം കുറവ്. അങ്ങനെ ബാച്ചിലർ ആയ വേണു നാഗവള്ളിയുടെ കഥാപാത്രങ്ങൾ ഒരു സംഭവമായിരുന്നു. ഒമർ ലുലുവിന്റെ രണ്ടു സിനിമകളിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയിരുന്നുവെങ്കിൽ ഈ ദുഷ്‌പേര് മാറ്റിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചേനെ.
സംവിധായകനും രചയിതാവുമൊക്കെയായി തിളങ്ങിയ അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് പത്തു വർഷങ്ങൾ പൂർത്തിയാവുന്നു.
കിലുക്കം, ഏയ് ഓട്ടോ പോലുള്ള സിനിമകളും വേണു നാഗവള്ളിയുടെ ആവനാഴിയിൽ ഉണ്ട് എന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നവയാണ്.