ആലപ്പുഴ : ലോക്ക്ഡൗണിൽ പെട്ടുപോയ അനാഥ ജീവിതങ്ങൾക്ക് സേവനവുമായി പിതാവിനൊപ്പം ബികോം വിദ്യാർത്ഥിനിയായ മകളും.
അലഞ്ഞു തിരിയുന്നതിനിടെ ആലപ്പുഴ ഹരിപ്പാട് നഗരസഭകളുടെ ഷെൽറ്ററുകളിൽ അന്തേവാസികളായവർക്കാണ് ഇവർ ആശ്വാസമാകുന്നത്. സാമൂഹിക പ്രവർത്തകനായ ആലപ്പുഴ ഇരവുകാട് സ്വദേശി ഷാജി കോയ പറമ്പിലും പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജ് രണ്ടാം വർഷ വിദ്യാർഥിനിയുമായ മകൾ ആമിനയും ആണ് ലോക്ക്ഡൗൺ കാലത്തെ വ്യത്യസ്ത മാതൃകയാവുന്നത്.
ഹരിപ്പാട് ആയുർ യുപി സ്കൂളിലെ ലിറ്ററിൽ കഴിയുന്ന പത്ത് അന്തേവാസികളുടെ മുടി വെട്ടിയത് ആലപ്പുഴയിൽ നിന്നും ബൈക്കിൽ എത്തിയ ഷാജിയും ആമിനയും ചേർന്നായിരുന്നു. പിതാവായ ഷാജിക്കൊപ്പം പോകാൻ സുഹൃത്തുക്കളെ കിട്ടാതെ വന്നപ്പോഴാണ് ആമിനയും ഒപ്പം പോയത്. ആലപ്പുഴ ഗവൺമെന്റ് ഗേൾസ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയായിരിക്കെ, യാത്രയ്ക്കിടെ എക്സൈസ് ഓഫീസിൽ ഉണ്ടായ അഗ്നിബാധ കണ്ടു ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയും ആമിന ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഗവൺമെന്റ് ഗേൾസ് സ്കൂളിലെ ഷെൽട്ടറിൽ സേവനം ചെയ്യുന്നതിനിടെ കോവിഡ് ബാധിത കുടുംബങ്ങളിൽ ഭക്ഷണവും മരുന്നും സൗജന്യമായി എത്തിക്കുകയാണ് ഷാജി. രാത്രി 8:00 മുതൽ 12 മണി വരെ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ പി പി ഇ കിറ്റ് ധരിച്ചു ഷാജി സേവനത്തിനുണ്ട്.