Headlines

മസ്‌കിന്റെ ട്വീറ്റില്‍ വീണ്ടും മൂല്യമിടിഞ്ഞ് ബിറ്റ്‌കോയിന്‍

ടെസ്‌ല കമ്പനിയുടെ മേധാവിയും ലോകത്തെ രണ്ടാമത്തെ ധനികനുമായ ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ പ്രസിദ്ധമാണ്. അത്ര ശ്രദ്ധിക്കാതെ കിടന്ന ആപ്പുകളായ സിഗ്നല്‍, ക്ലബ്ഹൗസ് തുടങ്ങിയ്ക്ക് ശാപമോക്ഷം നല്‍കിയത് മസ്‌കിന്റെ ട്വീറ്റുകളായിരുന്നു. അതുപോലെ, അടുത്തകാലത്ത് ബിറ്റ്‌കോയിന് ക്രമാതീതമായ വളര്‍ച്ച സമ്മാനിച്ചതും ടെസ്‌ല വാഹനങ്ങള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാമെന്ന ട്വീറ്റായിരുന്നു. എന്നാല്‍, മസ്‌ക് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റില്‍ വെറുമൊരു സൂചന മാത്രമാണ് വായിച്ചെടുക്കാനാകുന്നതെങ്കിലും ബിറ്റ്‌കോയിന്റെ മൂല്യം ഇടിഞ്ഞിരിക്കുകയാണ്. താന്‍ ബിറ്റ്കോയിനുമായി പിരിഞ്ഞേക്കാമെന്ന സൂചന മാത്രമാണ് മസ്‌ക് നല്‍കിയത്. അപ്പോഴേക്കും ബിറ്റ്‌കോയിന്റെ വില 36,980 ഡോളറായി ലണ്ടനില്‍ ഇടിഞ്ഞു. ഏകദേശം 5.4 ശതമാനമാണ് ഇടിഞ്ഞത്. ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വിശ്വസിക്കാനാകുന്ന ഒന്നല്ലെന്ന വാദത്തിന് ഒരിക്കല്‍ കൂടി അടിവരയിടുന്നതായിരുന്നു ഈ സംഭവം.



കഴിഞ്ഞ മാസം തന്നെ ടെസ്‌ലയുടെ കാറുകള്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചു വാങ്ങാന്‍ അനുവദിക്കുന്ന തീരുമാനം പിന്‍വലിക്കുന്നു എന്നു പറഞ്ഞിരുന്നു. ബിറ്റ്‌കോയിന്‍ സൃഷ്ടിക്കുന്ന സമയത്ത് പ്രകൃതിക്കു സംഭവിക്കുന്ന ഹാനിയാണ് അതിനു കാരണമായി മസ്‌ക് ചൂണ്ടിക്കാട്ടിയിരുന്നത്. ചൈനയിലെ ക്രിപ്‌റ്റോകറന്‍സി ഖനനത്തിനും വ്യാപാരത്തിനുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അടുത്തിടെ ചൈന പ്രഖ്യാപിച്ചതും ബിറ്റ്‌കോയിന്‍ മൂല്യം മൂക്കുകുത്താന്‍ ഇടയാക്കി. മസ്‌കിന്റെ പുതിയ ട്വീറ്റില്‍ പൊട്ടിയ ഹൃദയത്തിന്റെ ഇമോജിയും ലിങ്കിന്‍പാര്‍ക്കിന്റെ, ഇന്‍ ദി എന്‍ഡ് എന്ന വിശ്രുതമായ പാട്ടിനെക്കുറിച്ചൊരു പരാമര്‍ശവും മാത്രമാണ് ഉള്ളത്. ഏപ്രില്‍ മാസത്തില്‍ 65,000 ഡോളര്‍ വരെ ബിറ്റ്‌കോയിന്റെ മൂല്യം ഉയര്‍ന്നിരുന്നു. ഇതില്‍ നിന്ന് ഏകദേശം 28,000 ഡോളറാണ് ഇപ്പോള്‍ ഇടിഞ്ഞിരിക്കുന്നത്.



അതേസമയം, ബിറ്റ്‌കോയിന്‍ ആരാധകര്‍ വിശ്വസിക്കുന്നത് ഇനിയും കുതിക്കാനൊരുങ്ങുകയാണ് എന്നാണ്. എന്നാല്‍, പാരിസ്ഥിതികാഘാതത്തെ കുറിച്ചുള്ള മസ്‌കിന്റെ ട്വീറ്റ് ക്രിപ്‌റ്റോകറന്‍സിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ചുവെന്നു കരുതുന്നവരും ഉണ്ട്. തങ്ങള്‍ 1.5 ബില്ല്യന്‍ ഡോളര്‍ വിലയ്ക്കുള്ള ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു പറഞ്ഞ ടെസ്‌ല കമ്പനി പിന്നീട് അതിന്റെ 10 ശതമാനം വില്‍ക്കുകയായിരുന്നു. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബിറ്റ്‌കോയിന്റെ മൂല്യം 280 ശതമാനമാണ് വളര്‍ന്നിരിക്കുന്നത്.



∙ ക്രിപ്‌റ്റോകറന്‍സി വിപണനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ആര്‍ബിഐ

മസ്‌കിന്റെ ട്വീറ്റില്‍ ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞ വാര്‍ത്തയുമായി നേരിട്ടു ബന്ധമില്ലെങ്കിലും, ഇന്ത്യയുടെ കേന്ദ്ര ബാങ്കായ ആര്‍ബിഐ ക്രിപ്‌റ്റോകറന്‍സിയുടെ വിപണനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. തങ്ങളുടെ മുന്‍ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികണ്ഠ ദാസ് അറിയിച്ചത്. ക്രിപ്‌റ്റോകറന്‍സി വിപണനത്തെക്കുറിച്ചുള്ള തങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ആര്‍ബിഐ 2018ല്‍ ഇറക്കിയ സര്‍ക്കുലര്‍ ആധാരമാക്കി ക്രിപ്‌റ്റോകറന്‍സി വിപണനം തടയരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇത് സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. അത്തരം രേഖ എടുത്തുകാട്ടരുതെന്ന് ആര്‍ബിഐ അറിയിച്ചു.



∙ ഡിജിറ്റല്‍ പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെട്ടേക്കാം

കേന്ദ്ര ബാങ്ക് പലതവണ ബിറ്റ്‌കോയിന്‍ പോലെയുള്ള ഡിജിറ്റല്‍ പണത്തിലുള്ള വിശ്വാസക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഭീകരപ്രവര്‍ത്തനത്തിനും കള്ളപ്പണം വെളുപ്പിക്കലിനും വഴിവച്ചേക്കാമെന്ന് ആര്‍ബിഐ മുന്നറിയിപ്പു നല്‍കുന്നു. മൂന്നു വര്‍ഷം മുൻപ് ക്രിപ്‌റ്റോകറന്‍സി വ്യാപാരം തടഞ്ഞുകൊണ്ട് ആര്‍ബിഐ ഇറക്കിയ സര്‍ക്കുലര്‍ ഇപ്പോള്‍ പ്രാമാണികമല്ല. നിക്ഷേപകരെ ഉപദേശിക്കാനുള്ള അവകാശവും ആര്‍ബിഐക്കില്ല. അതേസമയം, ഓരോരുത്തരും സൂക്ഷിച്ചുമാത്രം ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തണമെന്നും ബാങ്ക് ഉപദേശിക്കുന്നു.

ക്രിപ്റ്റോ കറൻസി ട്രെഡിങ് ചെയ്യുന്നവർ താഴെക്കാണുന്ന Facebook ഗ്രൂപ്പ്‌ സന്ദർശിക്കുക



Leave a Reply

Your email address will not be published. Required fields are marked *