റാന്നി: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് മധ്യപ്രദേശ് സ്വദേശികളായ സ്ത്രീയും പുരുഷനും അറസ്റ്റില്‍.വെച്ചൂച്ചിറ വെണ്‍കുറിഞ്ഞി പുള്ളോലിക്കല്‍ കിരണിന്റെ മകന്‍ വൈഷ്ണവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മധ്യപ്രദേശ് ദിന്‍ഡോറി മോഹതാരാ വീട്ടുനമ്പർ 75-ല്‍ നങ്കുസിങ് (27), പിന്‍ഡ്രഖി പാഖ്ട്ടല ഖര്‍ഗഹന വാര്‍ഡ് നമ്പർ 16-ല്‍ സോണിയ ദുര്‍വേ (27) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാവിലെ ഒമ്ബതുമണിയോടെ വൈഷ്ണവ് വീട്ടുമുറ്റത്ത് സൈക്കിള്‍ ചവിട്ടുന്നത്കണ്ടശേഷം അമ്മ സൗമ്യ അടുക്കളയിലേക്ക് പോയി. സൗമ്യയും ഭര്‍ത്താവിന്റെ അമ്മ ശാന്തമ്മയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാഞ്ഞതിനാല്‍ സൗമ്യ മുറ്റത്തെത്തി നോക്കിയപ്പോള്‍ വൈഷ്ണവിനെ കാണാനില്ല. സൗമ്യയും ശാന്തമ്മയും തിരക്കി നടന്നപ്പോള്‍ സൈക്കിള്‍ റോഡില്‍ മറിഞ്ഞുകിടക്കുന്നതുകണ്ടു. 100 മീറ്ററോളം അകലെ ഇതരസംസ്ഥാന തൊഴിലാളിയായ പുരുഷനും സ്ത്രീക്കും ഒപ്പം കുട്ടിയ കണ്ടു. ശാന്തമ്മ ഓടിയെത്തി കുട്ടിയെ വാങ്ങി. നാട്ടുകാര്‍ സംഘടിച്ച് ഇവരെ തടഞ്ഞുവെച്ചു. പോലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് റോഡിലേക്കുള്ള വഴിയിലേക്ക് കുട്ടിക്ക് തനിച്ചിറങ്ങാനാവില്ല. ഇവര്‍ വീട്ടിലെത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.