മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവർത്തനം നിരോധിച്ച നിക്കരാഗ്വ സർക്കാർ 18 കന്യാസ്ത്രീകളെ അതിർത്തി കടത്തി കാൽനടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു. പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ താൽപര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപിച്ചാണ് പുറത്താക്കിയത്.
1988 കാലം തൊട്ടു ഏകദേശം 34 വർഷത്തോളം അവിടുത്തെ പാവങ്ങൾക്കിടയിൽ പ്രവർത്തിച്ചുവന്നിരുന്ന ഈ സന്യാസിനീസമൂഹം ആതുരശുശ്രൂഷാ കേന്ദ്രങ്ങൾ, അഗതി മന്ദിരങ്ങൾ, കുട്ടികൾക്കായി നഴ്സറികൾ എന്നിവ നടത്തിയിരുന്നു. വിദേശ സംഭാവന നിയമം കർശനമാക്കിയ നിക്കരാഗ്വ 2018നു ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവർത്തനം നിരോധിച്ചിരുന്നു.
നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ പരസ്യമായി എതിർത്തിരുന്നു. കലാപത്തിനു പ്രേരണ നൽകുന്നവരായാണ് കത്തോലിക്കരെ ഒർട്ടേഗ സർക്കാർ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ വത്തിക്കാൻ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതും വലിയ വാർത്ത ആയിരുന്നു.