ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ആധികാരികമായി വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിനെ പുകഴ്ത്തി മുന്‍ പാക് സ്റ്റാർ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദി. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ഫേവറൈറ്റുകളെന്നാണ് അഫ്രീദി തുറന്ന് സമ്മതിച്ചത്. ഇംഗ്ലണ്ടിനെതിരായി ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീം അസാമാന്യ പ്രകടനമാണ് പുറത്തെടുത്തതെന്നും അതിലേറെ ഇന്ത്യയുടെ ബൗളിംഗ് തന്നെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നെന്നും അഫ്രീദി പറയുന്നു. അതിനാലാണ് ടി20 ലോകകപ്പില്‍ ഇന്ത്യയാണ് ഏറ്റവും കരുത്തരെന്ന് പറയേണ്ടി വരുന്നതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
എഡ്ജ്ബാസ്റ്റണില്‍ ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെ 49 റണ്‍സിന് തകര്‍ത്ത് ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെയാണ് അഫ്രീദിയുെ പരാമര്‍ശം. നേരത്തെ സീനിയര്‍ താരങ്ങളില്ലാതെ കളിച്ചിട്ടും ആദ്യ മത്സരത്തില്‍ 50 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ ബൗളിംഗിനെ നയിച്ചത് ഭുവനേശ്വര്‍ കുമാറായിരുന്നു. ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലറെ രണ്ട് കളികളിലും പവര്‍പ്ലേയില്‍ തന്നെ പുറത്താകി ഭുവി നല്‍കിയ തുടക്കമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ബാറ്റിംഗില്‍ ആദ്യ മത്സരത്തില്‍ ഹാര്‍ദ്ദിക് ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ടാം മത്സരത്തില്‍ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്.