Headlines

പനീര്‍ശെല്‍വത്തെ പുറത്താക്കി, പളനിസ്വാമിയെ പുറത്താക്കുമെന്ന് ഒപിഎസ്. അനുയായികൾക്കെതിരെയും നടപടി.

ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കി.പനീര്‍ശെല്‍വത്തോട് ഒപ്പമുള്ളവരെയും പുറത്താക്കാന്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എന്നാല്‍ തന്നെ പുറത്താക്കാനുള്ള അവകാശം എടപ്പാടി പളനിസ്വാമിക്ക് ഇല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്. വലിയ കരഘോഷത്തോടെയാണ് ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.

പനീര്‍ശെല്‍വം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും വിരുദ്ധമായാണ് ഒപിഎസ് പ്രവര്‍ത്തിക്കുന്നത്.പളനിസ്വാമിയുമായി ചേര്‍ന്ന് ജൂണ്‍ 23ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിനെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കുന്നതായും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും എംഎല്‍എമാരുമായ ആര്‍ വൈത്തിലിംഗം, പി എച്ച്‌ മനോജ് പാണ്ഡ്യന്‍ എന്നിവരെയും മുന്‍ എംഎല്‍എ ജെസിഡി പ്രഭാകറിനെയും പുറത്താക്കിയതായി പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍ തന്നെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തത് 1.5 കോടി പാര്‍ട്ടി പ്രവര്‍ത്തകരാണ്. പളനിസ്വാമിക്കോ, കെപി മുനിസ്വാമിക്കോ തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടിച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായി തന്നെ പുറത്താക്കിയ നടപടിയെ തുറന്ന് ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കും. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോടതിയെ സമീപിച്ച്‌ നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു.ചെന്നൈയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗമാണ് പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പാര്‍ട്ടിയുടെ ഇരട്ടനേതൃത്വം അവസാനിപ്പിച്ചതോടെ ഒ പനീര്‍ശെല്‍വത്തില്‍ നിന്നും എഐഎഡിഎംകെയുടെ നിയന്ത്രണം പളനിസ്വാമിയുടെ കൈയിലായി.

പളനിസ്വാമി വഹിച്ചിരുന്ന കോ- ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍ സ്ഥാനങ്ങള്‍ ജനറല്‍ കൗണ്‍സില്‍ ഒഴിവാക്കി. ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ നാലുമാസത്തിനുള്ളില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. 16 പ്രമേയങ്ങള്‍ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ട്രഷറര്‍ സ്ഥാനത്തുനിന്നു ഒ പനീര്‍ ശെല്‍വത്തെ മാറ്റി. സി വിജയഭാസ്‌കറിനാണ് ചുമതല.

പളനിസാമി വിളിച്ച പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീര്‍സെല്‍വം വിഭാഗം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ 9.15നു ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന യോഗത്തിന് 9 മണിക്കാണ് കോടതി അനുമതി നല്‍കിയത്. ഇതിനിടെ, അണ്ണാ ഡിഎംകെ ആസ്ഥാനത്ത് ഇരുവിഭാഗം പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു.

പളനിസാമി വിളിച്ച യോഗം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പനീര്‍സെല്‍വം കോടതിയെ സമീപിച്ചത്. നിയമപ്രകാരം കോ-ഓര്‍ഡിനേറ്റര്‍ക്കും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ക്കും മാത്രമേ യോഗം വിളിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വാദിച്ചു. പുതുതായി നിയമിതനായ പ്രസീഡിയം ചെയര്‍മാന്‍ വിളിച്ച യോഗം സാങ്കേതികമായി നിയമവിരുദ്ധമാണെന്നും അതിനാല്‍ അംഗീകരിക്കാനാവില്ലെന്നും ഒപിഎസ് പറഞ്ഞു.

എന്നാല്‍, ജൂണ്‍ 23ന് നടന്ന മുന്‍ യോഗം ഇരു നേതാക്കളുടെയും തെരഞ്ഞെടുപ്പിന് അംഗീകാരം നല്‍കാത്തതിനാല്‍ പ്രസീഡിയം ചെയര്‍മാന്‍ യോഗം വിളിച്ചത് നിയമപരമാണെന്ന് ഇപിഎസ് വിഭാഗം വ്യക്തമാക്കി. ഇതേ മാതൃക സ്വീകരിച്ചാണ് 2017ല്‍ ഒപിഎസിനെ പാര്‍ട്ടി മേധാവിയായി നിയമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി വിധി.

വങ്ങാരത്തെ യോഗ വേദിയില്‍ ഒപിഎസിന്റെ ചിത്രങ്ങളൊന്നും തന്നെയില്ല. എംജിആര്‍, ഇപിഎസ്, ജയലളിത എന്നിവരുടെ ചിത്രങ്ങള്‍ മാത്രമാണ് സ്ഥാപിച്ചിരുന്നത്. വാങ്ങാരത്തെ വേദിയില്‍ സ്ഥാപിച്ച ഇപിഎസിന്റെ ചിത്രങ്ങള്‍ ഒപിഎസ് വിഭാഗം അടിച്ചുതകര്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

Leave a Reply

Your email address will not be published. Required fields are marked *