തൃശൂർ: ദേശീയപാതയില്‍ ടോറസ് ലോറിയുടെ അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.മുന്നിലെ സ്‌കൂട്ടര്‍ കാണാതെ മുന്നോട്ടെടുത്ത ലോറിയുടെ അടിയില്‍ യാത്രക്കാരന്‍ പെടുകയായിരുന്നു.സ്‌കൂട്ടറിനെയും വലിച്ചു അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്.
ഇന്ന് രാവിലെ ഇടമുട്ടം സെന്‍ട്രലിലാണ് സംഭവം നടന്നത്. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തി. ടോറസ് ലോറിയ്ക്ക് തൊട്ടുമുന്നിലാണ് സ്‌കൂട്ടര്‍ നിര്‍ത്തിയിരുന്നത്. തുടര്‍ന്ന് ടോറസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് സ്‌കൂട്ടര്‍ ലോറിയുടെ അടിയില്‍പ്പെട്ടത്.
സ്‌കൂട്ടറിനെ വലിച്ചിഴച്ച് അല്‍പ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. വഴിയാത്രക്കാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്നാണ് അപകടം മനസിലാക്കി ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. സ്‌കൂട്ടര്‍ ലോറിയുടെ ടയറിന്റെ അടിയില്‍ പെട്ടെങ്കിലും യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വാഹനം മുന്നോട്ടെടുക്കുന്ന സമയത്ത് മുന്നില്‍ സ്‌കൂട്ടര്‍ ഉള്ള കാര്യം ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. പൊക്കമുള്ള വാഹനമായതിനാല്‍ ഡ്രൈവറുടെ കാഴ്ചയില്‍ തൊട്ടുതാഴെയുള്ള സ്‌കൂട്ടര്‍ വരാതിരുന്നതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
മുന്നോട്ടുനീങ്ങിയ ലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ, വലിച്ചിഴച്ച് കുറച്ചുദൂരം, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാരൻ
