കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ഐഎ കോടതി. തടിയന്റവിട നസീര്‍, സാബിര്‍ ബുഖാരി, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍.തിങ്കളാഴ്ച ശിക്ഷ വിധിക്കും. നേരത്തെ കേസില്‍ പ്രതിയായ കെ.എ അനൂപിന് ആറ് വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു.
2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്ത് കളമശേരി എച്ച്‌എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്‌നിക്കിരയാക്കി എന്നാണ് കേസ്. കോയമ്പത്തൂർ ജയിലില്‍ കഴിഞ്ഞിരുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് 2009ല്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവിലായിരുന്ന അനൂപിനെ 2016ലാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. 2010ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസിന്‍റെ വിചാരണ 2019 ല്‍ മാത്രമാണ് തുടങ്ങിയത്.
കളമശേരി ബസ് കത്തിക്കല്‍: മൂന്ന് പ്രതികൾ കുറ്റക്കാർ, ശിക്ഷാവിധി തിങ്കളാഴ്ച
