Headlines

ബാഡ്മിൻറണിൽ സിന്ധുവിനും ലക്ഷ്യ സെന്നിനും സ്വർണം

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ബാഡ്മിന്റണ്‍ സിംഗിൾസ് ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിനും വനിതകളുടെ ബാഡ്മിൻറണില്‍ പി വി സിന്ധുവിനും സ്വര്‍ണം.കലാശപ്പോരില്‍ മലേഷ്യയുടെ ഇങ് സി യോങിനെയാണ് സെന്‍ പരാജയപ്പെട്ടുത്തിയത്. ആദ്യ സെറ്റില്‍ 19-21 ന് സെന്‍ പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം സെറ്റില്‍ 21-09 ന് വിജയിച്ച്‌ മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം സെറ്റില്‍ യോങിനെ 21-16 പരാജയപ്പെടുത്തി കിരീടം ഉറപ്പാക്കി.

ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സെന്‍. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ സെന്‍ വെങ്കലം നേടിയിരുന്നു. 2022 തോമസ് കപ്പില്‍ സ്വര്‍ണം സ്വന്തമാക്കാന്‍ താരത്തിനായി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് മിക്‌സഡ് ടീം വിഭാഗത്തില്‍ വെളളിയും, 2022 എഷ്യന്‍ ടീം ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും നേടിയിട്ടുണ്ട്.

വനിതാ സിംഗിള്‍സ് ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലീയെ പരാജയപ്പെടുത്തിയാണ് സിന്ധു സ്വര്‍ണം നേടിയത്. കാലിലെ പരിക്ക് വകവയ്ക്കാതെയായിരുന്നു സിന്ധുവിന്റെ പോരാട്ടം. മിഷേല്‍ ലീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഏകപക്ഷീയമായാണ് സിന്ധു കീഴടക്കിയത്. സ്‌കോര്‍ ഇങ്ങനെയാണ് 21-15, 21-13.

ഒരു രാജ്യാന്തര കായികമാമാങ്കത്തില്‍ സിന്ധുവിന്റെ ആദ്യ സ്വര്‍ണനേട്ടം കൂടിയാണിത്. കഴിഞ്ഞ തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. 2018ലെ ഏഷ്യന്‍ ഗെയിംസിലും താരത്തിന് വെള്ളിയാണ് ലഭിച്ചത്. 2016ലെ റിയോ ഒളിംപിക്‌സില്‍ വെള്ളിയും കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ വെങ്കലവുമാണ് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *