Headlines

വിശപ്പ്‌ സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി!

പേരാവൂര്: ദിവസങ്ങളായി ആഹാരം ലഭിക്കാതെ വിശപ്പ്‌ സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി വീടിനുള്ളിൽ തൂങ്ങിമരിച്ചു.പേരാവൂർ പഞ്ചായത്തിലെ ചെങ്ങൊത്തു പൊരുന്നൻ രവിയുടെയും മോളിയുടെയും മകൾ ശ്രുതി മോളാണ് (15) വിശപ്പ്‌ സഹിക്കാനാവാതെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കേളകം സെന്റ്‌ തോമസ്‌ ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി ആണ്.ബുധനാഴ്ച വൈകിട്ടാണ് ശ്രുതിമോളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ വലയുന്ന ആദിവാസികളെ കയ്യൊഴിയുന്ന സർക്കാറിന്റെ അനാസ്ഥയുടെ ഇരയാണ് ശ്രുതിമോൾ.ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും വിശപ്പ്‌ സഹിക്കാനാവുന്നില്ലെന്നും എഴുതി വെച്ചിട്ടാണ് ശ്രുതിമോൾ ജീവനൊടുക്കിയത്. ശ്രുതിയും അച്ഛമ്മ ഉപ്പാട്ടിയുമായിരുന്നു കുറച്ചു ദിവസങ്ങളായി വീട്ടിൽ ഉണ്ടായിരുന്നത്.

കശുവണ്ടി സീസൺ ആയതിനാൽ രവിയും മോളിയും ഇളയമകൻ അക്ഷയും കൊട്ടിയൂർ പന്ന്യാമലയിൽ കശുമാവ് തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയിരുന്നു.

നോട്ട്ബുക്കിൽ ആത്മഹത്യ കുറിപ്പെഴുതി മേശപ്പുറത്ത് വച്ചിരുന്നത് പോലീസ് കണ്ടെടുത്തു. വീടിനു സമീപത്തെ അംഗനവാടിയിൽ ബുധനാഴ്ച കൗമാരക്കാരായ കുട്ടികൾക്കുള്ള ക്ലാസുണ്ടായിരുന്നു. ശ്രുതിമോളും ഈ ക്ലാസിൽ പങ്കെടുത്തിരുന്നു.

ക്ലാസിനിടെ ഉച്ചഭക്ഷണം കഴിക്കാൻ മറ്റു കുട്ടികൾ വീട്ടിലേക്കു പോയപ്പോൾ ശ്രുതിമോൾ പോയിരുന്നില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം നാലോടെ വീട്ടിലേക്കു തിരിച്ചുപോകുകയും ചെയ്തിരുന്നു.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ ശ്രുതിമോളുടെ മൃതദേഹം സംസ്കരിച്ചു. സർക്കാരിന്റെയും പട്ടികവർഗവികസന വകുപ്പിന്റെയും അനാസ്ഥയാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *