ഭർത്താവിന്റെ സ്വത്തിൽ ഭാര്യക്ക് തുല്യാവകാശമാണെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. അവധി പോലുമില്ലാത്ത വീട്ടമ്മമാരുടെ അധ്വാനം അവഗണിക്കാ നാകില്ല. ഭർത്താവ് സ്വന്തം അധ്വാനത്തിലൂടെ ആർജിച്ച സ്വത്തിലും വീട്ടമ്മക്ക് തുല്യാവകാശമെന്ന് കോടതി നിരീക്ഷിച്ചു.
കമ്ശാല അമ്മാൾ എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ് ഉണ്ടായത്. ഭർത്താവിന്റെ മരണശേഷം സ്വത്തിൽ അവകാശം ഉന്നയിച്ചാണ് കമ്ശാല അമ്മാൾ ഹർജി നൽകിയിരുന്നത്. 11 വർഷം തനിച്ച് സൗദി അറേബ്യയിൽ ജോലി ചെയ്ത് ഉണ്ടാക്കിയ സ്വത്ത്, അമ്മാൾ സ്വന്തം പേരിലാക്കിയെന്ന് കാണിച്ചു ഭർത്താവ് കണ്ണനാണ് വർഷങ്ങൾക്ക് മുൻപ് നിയമപോരാട്ടം ആരംഭിക്കുന്നത്.
കണ്ണന് അനുകൂലമായുള്ള കീഴ്കോടതി വിധിക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ പുതിയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. വീട്ടമ്മയായ ഭാര്യയുടെ ത്യാഗവും സമർപ്പണവും കാരണമാണ് ഭർത്താവിന് വിദേശത്ത് പോയി പണം സമ്പാദിക്കാൻ കഴിഞ്ഞത്. ഭർത്താവിന്റെ പേരിലാണ് സ്വത്ത് എങ്കിലും അതിന് സഹായിച്ച അധ്വാനം രണ്ടുപേരുടേയതുമാണ് – കോടതി പറഞ്ഞു.
സ്വന്തം സ്വപ്‌നങ്ങൾ മാറ്റിവെച്ച് ഒരുദിവസം പോലും വിശ്രമിക്കാതെ, കുടുംബത്തിനായി അധ്വാനിക്കുന്ന വീട്ടമ്മക്ക് അവസാനം ഒരു സാമ്പാദ്യവുമില്ലാതെ വരുന്ന സാഹചര്യം അംഗീകരിക്കാനാകില്ല – കോടതി പറഞ്ഞു. ഡോക്ടറായും, അക്കൗണ്ടന്റായും, മാനേജരായും ഒരേ സമയം വീട്ടമ്മ ചുമതല ഏറ്റെടുത്ത് പ്രവർത്തിക്കുന്നു. ഈ അധ്വാനം വിലമതിക്കാനാകാത്തതാന് – കോടതി പറഞ്ഞു.