ബെംഗളൂരു : സംശയത്തെ തുടർന്ന് സുഹൃത്തിനെ കഴുത്തറത്ത് രക്തംകുടിച്ച് യുവാവ്. തന്റെ ഭാര്യയുമായി
സുഹൃത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് ഇത്തരം ഒരു കടുംകൈയിലേക്ക് യുവാവിനെ നയിച്ചത്. കര്‍ണാടകയിലെ ചിക്കബല്ലപുരിലാണ് സംഭവം. വിജയ് എന്നയാളാണ് സുഹൃത്ത് മാരേഷിന്റെ കഴുത്തറക്കുകയും രക്തം കുടിക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നാലെ വിജയിയെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവാവിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം കണ്ടുനിന്നയാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങൾ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഇതേക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായത്. ഇരുവരും തമ്മിൽ അടിപിടി ഉണ്ടാകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
ഇതിനിടെ വിജയ്, മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മാരേഷിന്റെ കഴുത്തില്‍ മുറിവേല്‍പിക്കുകയുമായിരുന്നു. നിലത്തുവീണ മാരേഷിന്റെ കഴുത്തിലേക്ക് കുനിഞ്ഞ് വിജയ് രക്തം കുടിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരേ കൊലപാതകശ്രമത്തിന് കെഞ്ചര്‍ലഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.