കോട്ടയം: പത്ത് ലക്ഷം രൂപയുടെ മുദ്രാ ലോൺ തരാമെന്ന് പറഞ്ഞ് കോട്ടയം റെയിൽവേ ജീവനക്കാരിയിൽ നിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആബിദാണ് പിടിയിലായത്. യുവതിയെ അതി തന്ത്രമായി കബളിപ്പിച്ചാണ് പണം തട്ടിയത്. കോയമ്പത്തൂരിൽ നിന്നാണ് കോട്ടയം റെയിൽവെ പോലീസ് ആബിദിനെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ റമ്മി കളിക്കാനും ആർഭാട ജീവിതത്തിനും വേണ്ടിയാണ് പലരിൽ നിന്നും പണം തട്ടിയതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. കോട്ടയം റെയിൽവെ സ്റ്റേഷനിലെ വെയിറ്റിങ് റൂമിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരിയിൽ നിന്നാണ് ആബിദ് പണം തട്ടിയത്. മുദ്രാ ലോൺ വഴി പത്ത് ലക്ഷം തരാമെന്നായിരുന്നു പ്രതിയുടെ വാഗ്ദാനം. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെയാണ് ജീവനക്കാരി പണം തിരികെ ചോദിച്ചത്.
ചെർപ്പുളശേരി, ഷൊർണൂർ, തൃശൂർ, തിരുവനന്തപുരം മേഖലകളിൽ നിന്നെല്ലാം തൊഴിൽ വാഗ്ദാനം ചെയ്തും വായ്പ വാഗ്ദാനം ചെയ്തും പണം തട്ടിയതിന് ആബിദിനെതിരെ നിരവധി കേസുകളുണ്ട്. പത്താം ക്ലാസ് പോലും പാസാകാത്ത ആബിദ് സിവിൽ എൻജിനീയർ ആണെന്ന് പറഞ്ഞായിരുന്നു ആളുകളെ കബളിപ്പിച്ചിരുന്നത്