67 ലക്ഷത്തിൻ്റെ സ്വർണം കടത്തി യുവാവ്, കവരാൻ പദ്ധതിയിട്ട് ഏഴംഗ സംഘം; കരിപ്പൂരിൽ സിനിമയെ വെല്ലുന്ന രംഗങ്ങൾ
സ്വര്‍ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ ക്രിമിനല്‍ സംഘവും അറസ്റ്റിലായി. കരിപ്പൂർ വിമാനത്താവളത്തിലാണ് സിനിമയെ വെല്ലുന്ന രംഗങ്ങൾ അരങ്ങേറിയത്.
സ്വർണം കടത്തിയ യാത്രക്കാരനും കടത്ത് സ്വർണം കവർച്ച ചെയ്യാൻ എത്തിയ സംഘവും പിടിയിൽ.
സംഭവം കരിപ്പൂർ വിമാനത്താവളത്തിൽ.
ഏഴുപേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘവും അറസ്റ്റിലായത്.
മലപ്പുറം: 67 ലക്ഷം രൂപയുടെ സ്വർണം കടത്തിയ യാത്രക്കാരനും കടത്ത് സ്വർണം കവർച്ച ചെയ്യാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഏഴുപേരടങ്ങിയ കുപ്രസിദ്ധ ക്രിമിനൽ സംഘവും അറസ്റ്റിൽ. യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 1.157 കിലോ സ്വർണം കടത്തിയ യാത്രക്കാരൻ മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫ ആണ് പോലീസ് പിടിയിലായത്. കവർച്ചാ സംഘത്തിലുൾപ്പെട്ട വയനാട് സ്വദേശികളായ കെവി മുനവിർ (32), ടി നിഷാം (34), ടി കെ സത്താർ (42), എകെ റാഷിദ (44), കെപി ഇബ്രാഹിം (44), കാസർകോട് സ്വദേശികളായ എം റീദ് (34), സി എച്ച് സാജിദ് (36) എന്നിവരെയുമാണ് പോലീസ് പിടികൂടിയത്
യുഎഇയിലെ അൽഐയിനിന്ന് ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മുസ്തഫ അനധികൃതമായി സ്വർണം കടത്തികൊണ്ടുവരുന്നുണ്ടെന്നും ഇത് കവർച്ച ചെയ്യാൻ ഒരു ക്രിമിനൽ സംഘം വിമാനത്താവള പരിസരത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനത്താവള പരിസരങ്ങളിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു. എയർപോർട്ട് അറൈവൽ ഗേറ്റിൽ സംശയാസ്പദമായ കണ്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ റഷീദിനെ (34) യാണ് പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്.