Headlines

മകളുടെ വിവാഹം സ്വപ്‌നം കണ്ട രാജു; പ്രവാസത്തിനു ശേഷം ഓട്ടോ ഡ്രൈവറായി; വിവാഹവീട് മരണവീടായി.

തിരുവനന്തപുരം: വിവാഹവീട് കൊലപാതക സ്ഥലമായതിന്‍റെ ഞെട്ടലിലാണ് വര്‍ക്കല വടശ്ശേരിക്കോണം സ്വദേശികള്‍. ഇന്നലെ രാത്രിയാണ് വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജന്‍ (രാജു, 61) കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. ഇന്നു പുലര്‍ച്ചെ 12.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് വടശ്ശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നു രാവിലെ പത്തരയോടെയാണ് രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാഹത്തലേന്ന് രാത്രി വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. ഇതിനു ശേഷം ആളുകളെല്ലാം വീടുകളിലേക്കു മടങ്ങിയതിനു പിന്നാലെയായിരുന്നു സംഭവം. ഈ സമയത്ത് രാജുവും ഭാര്യയും മകളും അടുത്ത ചില ബന്ധുക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജുവിന്‍റെ മകന്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്തായിരുന്നു അക്രമ സംഭവങ്ങളുടെ തുടക്കം. രാജുവിന്‍റെ അയല്‍വാസിയായ ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് രാത്രി 12.30 ഓടെ വിവാഹ വീട്ടിലെത്തി ബഹളം വെച്ചു.

കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചായിരുന്നു ആദ്യം ബഹളം ഉണ്ടാക്കിത്. പിന്നീട് വീട്ടിലേക്കെത്തി ബഹളം തുടര്‍ന്നു. ഇതോടെ ശ്രീലക്ഷ്മിയുടെ പിതാവ് ഇവരെ തടഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതികള്‍ ഇതുകൂട്ടാക്കാതെ ബഹളം തുടര്‍ന്നു. ഇതോടെ പ്രതികളും രാജുവുമായി കയ്യാങ്കളിയായി. സംഘര്‍ഷത്തിനും കയ്യാങ്കളിക്കുമിടെ പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ മണ്‍വെട്ടിയുമായി ആക്രമിച്ചു.

മണ്‍വെട്ടി കൊണ്ടുള്ള ആക്രമണത്തില്‍ രാജു ബോധരഹിതനായി വീണു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയതോടെ ഓടി രക്ഷപ്പെട്ട പ്രതികളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. മര്‍ദ്ദനമേറ്റ രാജു തല്‍ക്ഷണം മരിച്ചെന്നാണ് വിവരം. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിന് പിന്നാലെ പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍, പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചു. ഇതാണ് പ്രതികള്‍ കല്യാണത്തലേന്ന് മനഃപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസിന്‍റെ ചോദ്യം ചെയ്യലിലും പ്രതികള്‍ ഇക്കാര്യം സമ്മതിച്ചാതായാണ് വിവരം. കൊലപാതകമായിരുന്നില്ല ലക്ഷ്യമെന്നും വിവാഹം അലങ്കോലമാക്കാനാണ് ശ്രമിച്ചതെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയത് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *