കൊല്ലം . കൊല്ലത്ത് അഞ്ചാലും മൂട്ടിലെ ഭര്‍തൃവീട്ടില്‍ യുവതിക്കുനേരെ ദുർമന്ത്രവാദവും ശാരീരിക പീഡനവും. സംഭവത്തിൽ അഞ്ചാലുംമൂട് തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) അറസ്റ്റിലായി. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. സ്ത്രീധനത്തിന്‍റെ പേരിലാണ് യുവതിക്കുനേരെ ഗാർഹികപീഡനവും ദുർമന്ത്രവാദവുമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
കേസിൽ ഒന്നാംപ്രതി യുവതിയുടെ ഭര്‍ത്താവായ സെയ്തലി, അമ്മ സീന എന്നിവര്‍ പരാതി ഉണ്ടായതോടെ ഒളിവിൽ പോയി. തൃക്കരുവ സ്വദേശിനിയായ 21 വയസുകാരിയുടെ പരാതിയിലാണ് ഖാലിദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് സെയ്താലിയും യുവതിയും വിവാഹിതരാവുന്നത്.
വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഒപ്പം യുവതിയെ മന്ത്രവാദ പൂജകള്‍ക്കായി ഭർത്താവും വീട്ടുകാരും നിര്‍ബന്ധിച്ചിരുന്നു. പീഡനം അസഹനീയമായതോടെ യുവതി ഭർതൃവീട്ടിൽനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി എത്തുകയാണ് ഉണ്ടായത്.
തുടർന്ന് യുവതിയുടെ വീട്ടുകാരുടെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, മന്ത്രവാദത്തിനായി സെയ്താലിയുടെ വീട്ടിലെത്തിയ ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. പൊലീസ് കേസെടുത്തതോടെ സെയ്താലിയും അമ്മ സീനയും ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.