വളരെയധികം ചർച്ച ചെയ്യപ്പെട്ട മരണമായിരുന്നു പെരുമ്പാവൂരുകാരി ജിഷയുടേത്. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ മരണത്തിനുശേഷം വിഷമമൊന്നുമില്ലെന്നും ആർഭാട ജീവിതമാണ് നയിക്കുന്നതെന്നുമുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. ബ്യൂട്ടീഷൻ ചെയ്തുള്ള ചിത്രങ്ങൾക്കൊക്കെ വൻ വിമർശനമാണ് ലഭിച്ചത്. എന്നാലിപ്പോളിതാ അമ്മയുടെ അവസ്ഥ വളരെ മോശമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മകളുടെ പേരിൽ പിരിച്ച പണം തരുന്നില്ലെന്നും അവർ ആരോപിച്ചു. ആലുവയിൽ റോഡ് ഗതാഗതം ഏറ്റെടുത്തുകൊണ്ടായിരുന്നു അവർ ആരോപണവുമായി രംഗത്തെത്തിയത്.
‘വർഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകൾ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യിൽ കാശൊന്നുമില്ല. മൂത്ത മകളും ഭർത്താവും വേറെയാണ് താമസം. സർക്കാർ പണിതു നൽകിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തി’–രാജേശ്വരി പിന്നെയും തുടർന്നു.മകൾ കൊല്ലപ്പെട്ടതു വലിയ വാർത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകൾക്കു റവന്യു വകുപ്പിൽ ജോലി നൽകി. അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമെല്ലാം തീർന്നുവെന്നും അന്നു തങ്ങളുടെ പേരിൽ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശി ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതിയായ ആസാം സ്വദേശി അമിറുൾ ഇസ്ലാം കൃത്യം നടത്തിയത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്.