കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ആകാശപാത ഉയരുകയാണ് കൊച്ചി നഗരത്തിൽ. ഇടപ്പള്ളി മുതൽ അരൂർ വരെ 16.75 കിലോമീറ്റർ ദൂരത്തിൽ ആകാശപാത നിർമിക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ആകാശ പാതയുടെ നിർമ്മാണ ചുമതല നാസിക്കിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ്. 2023 അവസാനത്തോടെ നിർമ്മാണം ആരംഭിച്ചിച്ച് രണ്ട് വർഷത്തിൽ പൂർത്തീകരിക്കുന്നതാണ് പദ്ധതി.
ഇടപ്പള്ളി- തിരുവനന്തപുരം, വല്ലാർപ്പാടം ടെർമിനൽ, പോർട്ട് ട്രസ്റ്റ് ഓഫീസ്- കുണ്ടന്നൂർ, മൂന്നാർ- കൊച്ചി, വാളയാർ- വടക്കഞ്ചേരി, എന്നീ പാതകളാണ് അരൂർ ഇടപ്പള്ളി പാതയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാനപാതകൾ. അതേസമയം കുണ്ടന്നൂർ-തേനി ഗ്രീൻഫീൽഡ് റോഡും കുണ്ടന്നൂർ-അങ്കമാലി ബൈപ്പാസ് റോഡും ഈ പാതയുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. നിലവിൽ അരൂരിൽ നിന്ന് തുറവൂരിലേക്കുള്ള ആകാശപാതയുടെ നിർമാണ പ്രവൃത്തികൾ നടന്നു വരികയാണ്.
നിലവിൽ കൊച്ചി നഗരത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമായതുമായ നാലുവരി പാതയാണ് ഇടപ്പള്ളി മുതൽ അരൂർ വരെയുള്ള പാത. ഇത്തരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ 2004ൽ ഈ പാത വീതി കൂട്ടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. 2006ൽ പണി പൂർത്തിയായെങ്കിലും നഗരത്തിൽ വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി. കൊച്ചി മെട്രോ ഈ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതും കാര്യമായ രീതിയിൽ പരിഹരിക്കപ്പെട്ടില്ല. വരുന്ന രണ്ട് വർഷം കൊണ്ട് ഇത് ഇനിയും രൂക്ഷമാകുമെന്നത് മുന്നിൽ കണ്ടാണ് ആറ് വരി ആകാശപാത നിർമിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കം