കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യസ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബെംഗളൂരുവിൽ നിന്ന് അൻവാർശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് കൊച്ചിയിൽവെച്ച് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കുകയായിരുന്നു. സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുകയായിരുന്നു മഅദനി. തുടർന്ന് പ്രവർത്തകർ ഗംഭീരമായ സ്വീകരണമായിരുന്നു നൽകിയിരുന്നത്.
കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മഅദനി ചികിത്സയിൽ തുടരുന്നത്. അതേസമയം പിഡിപി ചെയർമാൻ മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചിരുന്നു. വിചാരണ തടവുകാരനായി ഇത്രയധികം കാലം കഴിയേണ്ടി വന്നത് നീതി നിഷേധമാണെന്നും, ഇത്രയധികം കാലം വിചാരണത്തടവുകാരനായി തനിക്ക് കഴിയേണ്ടി വന്നത് രാജ്യത്തെ നീതി ന്യായവ്യവസ്ഥയ്ക്ക് തന്നെ നാണക്കേടാണെന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് മദനി പറഞ്ഞിരുന്നു. പത്ത് പോലീസുകാരാണ് മഅദനിയുടെ സുരക്ഷയ്ക്കായി ബെംഗളൂരുവിൽ നിന്ന് വന്നത്. സുരക്ഷാ ചെലവിലേക്കായി കെട്ടിവെക്കേണ്ട 60 ലക്ഷം രൂപയില്‍ കര്‍ണാടക സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.