വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാനെ (Sarfaraz Khan) ഉൾപ്പെടുത്താത്തത് വലിയ വിവാദമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭ്യന്തര ക്രിക്കറ്റിൽ ഉജ്ജ്വല ഫോമിലായിട്ടും സർഫറാസിനെ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ മുൻ താരങ്ങളടക്കമുള്ളവർ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ സെലക്ടർമാർ ഇതിന് വിശദീകരണമൊന്നും നൽകാൻ തയ്യാറായില്ല.
അതേ സമയം സർഫസിനെ ടീമിലേക്ക് പരിഗണിക്കാത്തത് മോശം ഫിറ്റ്നസും, മോശം സ്വഭാവവും കാരണമാണെന്ന് ഒരു ബിസിസിഐ ഒഫീഷ്യൽ പറഞ്ഞതോടെ സംഭവം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചയായി. ദേശീയ ടീമിൽ സ്ഥാനം പിടിക്കാൻ സർഫറാസ് ഇനിയുമേറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്നായിരുന്നു വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ പേരു വെളിപ്പെടുത്താത്ത ബിസിസിഐ ഒഫീഷ്യൽ ചൂണ്ടിക്കാട്ടിയത്.
സർഫറാസിന്റെ ഫിറ്റ്നസിൽ പ്രശ്നങ്ങളുണ്ടെന്ന ബിസിസിഐ ഒഫീഷ്യലിന്റെ വാക്കുകൾക്ക് പിന്നാലെ ഫിറ്റ്നസ് പരീക്ഷയായ യോ യോ ടെസ്റ്റിലെ താരത്തിന്റെ പ്രകടനം അറിയാൻ സ്വാഭാവികമായും ക്രിക്കറ്റ് പ്രേമികൾക്ക് ആകാംക്ഷ വന്നു കാണും. എന്നാൽ ഇപ്പോളിതാ താരത്തിന്റെ ഫിറ്റ്നസിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് യോ-യോ ടെസ്റ്റിലെ അദ്ദേഹത്തിന്റെ സ്കോർ.
ഇന്ത്യൻ ടീമിൽ സെലക്ഷൻ നേടാൻ ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റിൽ വിജയിക്കേണ്ടത് താരങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുകയാണ്. ഈ വർഷം ജനുവരി ഒന്നാം തീയതി നടത്തിയ യോ-യോ ടെസ്റ്റിൽ 16.5 മാർക്ക് സർഫറാസ് സ്കോർ ചെയ്തെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അതായത് യോ-യോ ടെസ്റ്റിൽ അദ്ദേഹം വിജയം നേടിയിട്ടുണ്ട്. പിന്നെന്തുകൊണ്ടാണ് സർഫറാസിനെ ടീമിൽ നിന്ന് മാറ്റി നിർത്തുന്നതെന്നാണ് ആരാധകരുടെ സംശയം.