എന്റെ മന്ത്രിമാരെ പിരിച്ചുവിടാൻ നിങ്ങൾക്ക് അധികാരമില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഒരാൾ മന്ത്രിയായി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ വിട്ടിട്ടുണ്ടെന്നു ഗവർണർക്കെഴുതിയ കത്തിൽ സ്റ്റാലിൻ പരാമർശിച്ചിരിക്കുന്നു.
മന്ത്രി സെന്തിൽ ബാലാജിയെ സംസ്ഥാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഗവർണർ ആർഎൻ രവിക്ക് മറുപടിയായിട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് ഗവർണർ തന്റെ ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിലാണ് സ്റ്റാലിന്റെ ഈ കത്ത്.
പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നോടോ തന്റെ മന്ത്രിമാരുടെ സമിതിയോടോ കൂടിയാലോചിച്ചില്ല.തിടുക്കത്തിലും ഭരണഘടനയെ മാനിക്കാതെയുമാണ് പ്രവർത്തിച്ചത് – സ്റ്റാലിൻ ആരോപിച്ചിരിക്കുന്നു. കുറ്റവാളിയായ ഒരാൾ മാത്രമേ അയോഗ്യനാക്കപ്പെടുകയുള്ളൂ. എന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 164(1) പ്രകാരം ഗവർണർ ഒരു മന്ത്രിയെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ്. മന്ത്രിസഭയിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാൻ ഗവർണർക്ക് അധികാരമില്ല. അത് മുഖ്യമന്ത്രിയുടെ മാത്രം അവകാശമാണെന്നും സ്റ്റാലിൻ വ്യക്തമാക്കുന്നു. തൊഴിൽ തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷം. ഗവർണർ സെന്തിൽ ബാലാജിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു.