കീവ്: റഷ്യൻ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രശസ്ത എഴുത്തുകാരി മരിച്ചു. അവാർഡ് ജേതാവായ യുക്രൈൻ എഴുത്തുകാരി വിക്ടോറിയ അമേലിനയ്ക്കാണ് (37) ജീവൻ നഷ്ടമായത്. മിസൈൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമേലിന കഴിഞ്ഞ ദിവസമാണ് മരിച്ചത്. യുവതിയുടെ സംസ്കാര ചടങ്ങുകൾ ജന്മനാടായ ലിവിൽ നടക്കും.
കിഴക്കൻ യുക്രൈനിലെ റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ജൂൺ 27നാണ് അമേലിനയ്ക്ക് പരിക്കേറ്റത്. ക്രാമാറ്റോർസ്ക് നഗരത്തിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻ്റ് മുകളിൽ മിസൈൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ അശുപത്രിയിൽ എത്തിച്ചു. മിസൈൽ ആക്രമണത്തിൽ 12 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ആദ്യം ആശുപത്രിയിൽ എത്തിച്ചത് അമേലിനയെ ആണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മിസൈൽ ആക്രമണത്തിൽ യുവതിയുടെ ശരീരത്തിലേക്ക് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. മേൽക്കൂരയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് തൂണുകൾ അവളുടെ തലയിലേക്ക് വീണാണ് പരിക്കേറ്റത്. ഗുരുതരമായ അവസ്ഥയിലാണ് അമേലിനയെ ഡിനിപ്രോയിലെ ആശുപത്രിയിൽ എത്തിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വിക്ടോറിയ അമേലിനയുടെ അനുസ്മരണ ചടങ്ങുകൾ യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്കായി പ്രാർഥനകൾ തുടരുന്ന കീവിലെ സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു. എഴുത്തുകാരും ബന്ധുക്കളും മറ്റ് പ്രമുഖരും പള്ളിയിൽ ഒത്തുകൂടി. കീവിൽ നിന്നുള്ള നിരവധിയാളുകളും പള്ളിയിലെത്തി.
റസ്റ്റോറൻ്റിൽ നടന്ന ആക്രമണത്തിൽ ഇതുവരെ പതിമൂന്ന് പേർ കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ അധിനിവേശത്തിന് ശേഷമുള്ള യുദ്ധക്കുറ്റങ്ങൾ രേഖപ്പെടുത്തിയ യുക്രൈനിലെ പ്രശസ്ത എഴുത്തുകാരിൽ ഒരാളാണ് വിക്ടോറിയ അമേലിന. അമേലിനയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ എല്ലാം ചെയ്തുവെന്നും നിർഭാഗ്യവശാൽ അവരുടെ പരിക്ക് ഗുരുതരമായിരുന്നുവെന്നും എഴുത്തുകാരുടെ കൂട്ടായ്മ അറിയിച്ചു.