കണ്ണൂർ : കാപ്പിമലയിൽ ഉരുൾ പൊട്ടലുണ്ടായി. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപമാണ് ഉരുൾ പൊട്ടിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. ശക്തമായ വെള്ളമാണ് പ്രദേശത്തേക്ക് ഒളിച്ചിറങ്ങുന്നത്. ആൾതാമസമില്ലാത്ത ഏരിയ ആയതിനാൽ വലിയ അപകടം ഉണ്ടായിട്ടില്ല.
എന്നാൽ, നിരവധി ഏക്കർ സ്ഥലത്തെ കൃഷിയിടങ്ങൾ നശിച്ചിട്ടുണ്ട്. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. കുതിച്ചൊഴുകിയ വെള്ളം ആലക്കോട് പുഴയിലേക്കാണ് എത്തുന്നത്. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നത് ആശങ്കയാകുന്നുണ്ട്. ആലക്കോട് കരുവഞ്ചാൽ ടൗണുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. നിരവധി കടകളിൽ വെള്ളം കയറി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന്, ആലക്കോട്, കരുവഞ്ചാൽ, മുണ്ടച്ചാൽ ഭാഗത്ത് വീടുകളിൽ വെള്ളംകയറി. ദുരന്ത സാധ്യത കണക്കിലെടുത്ത് നിരവധി വീടുകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്ത് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വ്യാപക കൃഷിനാശം സംഭവിച്ചതായും റിപ്പോർട്ടുണ്ട്.