Headlines

രാത്രിയില്‍ കിടപ്പുമുറി തുരന്ന് കടലെത്തി, കിടന്നിരുന്ന കട്ടിലും അലമാരയും കടലെടുത്തു; പെരുവഴിയിലായി മൂന്ന് സ്ത്രീകള്‍!

മലപ്പുറം: കിടപ്പുമുറി തുരന്ന് കടലെത്തി. കിടന്നിരുന്ന കട്ടിലും സാധനങ്ങള്‍ കരുതി വെച്ചിരുന്ന അലമാരയും കടലെടുത്തു. ഒരു രാത്രി കൊണ്ട് തിരതല്ലിയെത്തിയ കടല്‍ വീടുമായി മടങ്ങിയപ്പോള്‍ പൊന്നാനി മരക്കടവില്‍ പെരുവഴിയിലായത് തനിച്ച് താമസിക്കുന്ന മൂന്നു സ്ത്രീകള്‍.
മരക്കടവ് പിക്കിന്‍റെ വീട്ടില്‍ സുബൈദയടക്കം മൂന്നു സ്ത്രീകള്‍ താമസിക്കുന്ന വീടാണ് ഒരു രാത്രിയില്‍ കടലമ്മയെടുത്തത്.

യാതൊരു ദയയും കാണിക്കാതെ കരയിലേക്ക് അടിച്ചെത്തിയ തിരമാലകളില്‍ ഇല്ലാതായത് കയറിക്കിടന്നിരുന്ന വീട് മാത്രമല്ല, ഇവരുടെ സ്വപ്നങ്ങള്‍ മാത്രമല്ല. പുനര്‍ഗേഹം പദ്ധതി പ്രകാരം കടവനാട് മേഖലയില്‍ സുബൈദ വീട് വെക്കുന്നുണ്ട്. അത് പാതിവഴിയില്‍ നിലച്ച് കിടക്കുകയാണ്. സര്‍ക്കാര്‍ അനുവദിക്കുന്ന സഹായമൊന്നും വീടിന്‍റെ പൂര്‍ത്തീകരണത്തിന് മതിയാകുന്നതല്ല. അതിനാലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തത്. അതിനുളള തത്രപ്പാടിലായിരുന്നു സുബൈദ. അതിനിടെയാണ് കഴിഞ്ഞ ദിവസം കലിപൂണ്ട കടല്‍ നിലവിലുണ്ടായിരുന്ന വീട് കവര്‍ന്നത്.

ഇതോടെ ഇനിയെന്ത് ചെയ്യുമെന്ന ആധിയിലാണ് സുബൈദയടക്കമുള്ളവര്‍. മരവിച്ച മനസോടെ ദുരിതാശ്വാസ ക്യാമ്പിലാണ് സുബൈദയുള്ളത്. ഓരോ വര്‍ഷവും വലിയ ഭാഗമാണ് കടല്‍ കവരുന്നത്. വോട്ട് തേടിയെത്തുമ്പോഴുള്ള വാഗ്ദാനങ്ങളില്‍ ഒതുങ്ങും ഇവിടെ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനം. ജയിച്ചു വന്നവരാരും ഇക്കാലമത്രയും തങ്ങളുടെ ദുരിത ജീവിതത്തിന് അറുതി വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നാണ് സുബൈദയടക്കമുള്ള കടലോരവാസികള്‍ക്ക് പറയാനുള്ളത്.

കടല്‍ഭിത്തിയില്ലാത്തതും ഉള്ളവ തകര്‍ന്നതുമായ മേഖലകളില്‍ വര്‍ഷവും കനത്ത നഷ്ടമാണ് സംഭവിക്കുന്നത്. നൂറ് മീറ്റര്‍ വരെ കടലില്‍ നിന്ന് തിരമാലകള്‍ അടിച്ചെത്തുന്നു. മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ പട്ടിണിയില്‍ കഴിയുമ്പോഴാണ് കടലിന്‍റെ കലിയില്‍ കൂരകള്‍ കൂടി നഷ്ടമാകുന്നത്. ഇതോടെ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് തീരദേശത്തെ ഒട്ടേറെ കുടുംബങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *