Headlines

കടല്‍ത്തീരത്ത് നില്‍ക്കവേ കാണാതായി; കൊയിലാണ്ടി സ്വദേശിക്കായി തെരച്ചില്‍ തുടരുന്നു; അഗ്നിരക്ഷാസേന സ്ഥലത്തെത്തി!

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവിനെ കടലില്‍ കാണാതായി. വലിയമങ്ങാട് കടപ്പുറത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. വലിയമങ്ങാട് പുതിയപുരയില്‍ അനൂപ് (36) നെയാണ് കാണാതായത്. കടല്‍ത്തീരത്ത് നില്‍ക്കവേ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തിരമാല ശക്തമായതുകാരണം സാധിച്ചില്ല.

കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രാത്രി വൈകുവോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇന്നും തെരച്ചില്‍ തുടരുന്നുണ്ട്. പരേതനായ കൃഷ്ണന്റെയും പുഷ്പയുടെയും മകനാണ് അനൂപ്.

ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കടലാക്രമണം ശക്തമായതിനാല്‍ തീരപ്രദേശവാസികളും ആശങ്കയിലാണ്.
കോഴിക്കോട് താലൂക്കില്‍ ചേവായൂരും കസബ വില്ലേജിലെ തിരുത്തിയാടും പന്നിയങ്കരയിലുമായി 3 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. തിരുത്തിയാടുള്ള അല്‍ സലാമ ഐ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളിലെ 17 പേരും പന്നിയങ്കര വില്ലേജില്‍ കപ്പക്കല്‍ സ്‌കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേരുമാണുള്ളത്. ചേവായൂര്‍ എന്‍ജിഒ കോട്ടേഴ്‌സ് ഹൈസ്‌കൂളില്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പില്‍ ആറ് കുടുംബങ്ങളിലെ 15 പേരുണ്ട്

താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജിലെ ചെമ്പുകടവ് ഗവ യുപി സ്‌കൂളിലും ക്യാമ്പുകള്‍ ആരംഭിച്ചു. 18 കുടുംബങ്ങളില്‍ നിന്നായി 32 പുരുഷന്‍മാരും 36 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പടെ 91 ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. കൊയിലാണ്ടി താലൂക്കില്‍ ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുടങ്ങി. ഒമ്പതാം വാര്‍ഡ് മഹിമ സ്റ്റോപ്പിന് സമീപത്തുള്ള സുലോചന കോവുമ്മല്‍ എന്നവരുടെ കുടുംബത്തിലെ മൂന്ന് പേരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. ബാലുശ്ശേരി ഗവ. എല്‍ പി സ്‌കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പില്‍ ആറ് കുടുംബങ്ങളില്‍ നിന്നായി ഏഴ് പുരുഷന്മാരും പത്ത് സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടെ 20 പേരാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *