പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സാമ്പത്തിക ഇടപാടുണ്ടെന്ന് അന്വേഷണസംഘം. കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണംത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കുടുങ്ങുന്നത്. മോൻസന്റെയും അയാളുടെ ജീവനക്കാരുടേയും ബാങ്ക് സ്റ്റേറ്റുമെന്റുകൾ വിശദമായി പരിശോധിച്ച് കഴിഞ്ഞു. ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നിരവധി തവണ ഇയാൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി.
ഇപ്പോൾ സർവ്വീസിൽ ഇരിക്കുന്നവരും അല്ലാത്തവരുമായ നിരവധി ഉദ്യോഗസ്ഥർ ഈ പട്ടികയിലുണ്ട്. ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. നാളെ വിശദമായ യോഗം ചേർന്ന് ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും, തിയ്യതിയും തീരുമാനിക്കും. എന്നാൽ പട്ടികയിൽ ഉള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
അതേസമയം നിലവിൽ പ്രതി ചേർക്കപ്പെട്ട മുൻ ഡിഐജി എസ് സുരേന്ദ്രന്റേയും, ഐജി ജി.ലക്ഷ്മണയുടേ ജാമ്യാപേക്ഷ നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ശേഷം അറസ്റ്റ് അടക്കമുള്ള മറ്റ് നടപടിക്രമങ്ങളിലേക്ക് അന്വേഷണസംഘം കടക്കുകയുള്ളു.