Headlines

മോഷ്ടിച്ച സ്വർണം വിൽക്കാൻ ഏൽപ്പിച്ചത് ഭീമാ കണ്ണിനെ; 30 പവൻ കണ്ടെത്തി; ഷെഫീക്ക് ലഹരിക്കടിമ, സ്ഥിരതാമസമില്ല!

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച സ്വര്‍ണക്കവര്‍ച്ചയില്‍ മുപ്പതോളം പവൻ സ്വര്‍ണം കാട്ടാക്കടയില്‍ രണ്ടു ജ്വല്ലറികളില്‍ നിന്നായി അന്വേഷണ സംഘം കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് കേസിലെ പ്രതി ഷെഫീക്ക് സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിച്ച കോട്ടൂര്‍ സ്വദേശിനി ഭീമാ കണ്ണിനെ സ്വര്‍ണം വില്‍പ്പന നടത്തിയ രണ്ടു സ്ഥാപനങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയത്. രണ്ടു സ്ഥാപനങ്ങളില്‍ 70 ഗ്രാം, 55 ഗ്രാം സ്വര്‍ണമാണ് ഇവര്‍ വില്‍പ്പന നടത്തിയത്.

55 ഗ്രാം വാങ്ങിയ സ്ഥാപന ഉടമ, ഇവർ സ്വർണം വിൽക്കാൻ എത്തിയ ദിവസത്തെ സ്വർണത്തിന്റെ വില മുഴുവൻ പണമായി നൽകി. 70 ഗ്രാം വാങ്ങിയ ജ്വല്ലറി ഉടമ നാലുലക്ഷത്തോളം ബാങ്ക് അക്കൗണ്ട് വഴിയും ബാക്കി പണമായും നൽകി. കടയുടമകൾ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. സ്ഥാപനങ്ങളിലെ സിസിടിവിയിൽ ഇവർ സാധനം വാങ്ങാൻ എത്തുന്നതിൻ്റെയും മടങ്ങി പോകുന്നതിൻ്റെയും ദൃശ്യങ്ങൾ കണ്ടെത്തി.

മരുമകന് വിദേശത്ത് പോകാനുള്ള തുക സ്വരൂപിക്കാനാണ് സ്വർണം വിൽക്കുന്നത് എന്നാണ് ഇവർ കടയിലെ ജീവനക്കാരെ ധരിപ്പിച്ചിരുന്നത്. സ്വർണം ഉരുക്കിയെങ്കിലും ഇവ അന്വേഷണ സംഘത്തിന് നൽകാമെന്ന് കടയുടമകൾ സമ്മതിച്ചു. ഇവിടെ മൊഴി രേഖപ്പെടുത്തലും മഹസറും കഴിഞ്ഞ് പ്രതിയുടെ കോട്ടൂരിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

മണക്കാട് ആളില്ലാത്ത വീട്ടിൽനിന്ന് 87.5 പവൻ കവർന്ന കേസിലെ പ്രതി വള്ളക്കടവിൽ താമസിക്കുന്ന നെടുമങ്ങാട് സ്വദേശി ഷെഫീക്കിനെ (30) ഫോർട്ട് പോലീസിന്റെ പ്രത്യേക സംഘം ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. സ്വർണത്തിന്റെ ഒരു ഭാഗവും ഷെഫീക്കിൽ നിന്ന് കണ്ടെടുത്തിരുന്നു. രഹസ്യ കേന്ദ്രത്തിലെത്തിച്ച് പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്തു. ശേഷിച്ച സ്വർണം കണ്ടെത്താനായി രാത്രിതന്നെ പോലീസ് പ്രതിയുമായി നെടുമങ്ങാട്ടെ വീട്ടിലും മറ്റ് സ്ഥലങ്ങളിലും പോയിരുന്നു

തുടർന്ന് ഫോർട്ട്, തമ്പാനൂർ, വിഴിഞ്ഞം സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും ഷാഡോ പോലീസും പ്രതിക്കായി നഗരത്തിൽ വലവിരിച്ചു. അന്വേഷണത്തിനിടെയാണ് ലോഡ്ജിൽ താമസിക്കുന്നെന്ന വിവരം ലഭിച്ചത്. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ഷെഫീഖ് സ്ഥിരമായി ഒരിടത്ത് താമസിക്കാറില്ല. മൊബൈൽ ഫോണും ഉപയോഗിക്കാറില്ല. രാത്രികാലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പ്രതി വീടുകൾ നോക്കിവെച്ചശേഷം മറ്റൊരു ദിവസം മോഷ്ടിക്കുന്നതാണ് രീതി. മോഷണത്തിന് ശേഷം ലോഡ്ജുകളിൽ മുറിയെടുത്ത് താമസിക്കും.

Leave a Reply

Your email address will not be published. Required fields are marked *