Headlines

ഭീകരാക്രമണത്തിന് സഹായം നല്‍കിയ സൗദി പൗരനെ മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി!

മക്ക: ഭീകരസംഘടനകള്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കുകയും ഭീകരാക്രമണ പദ്ധതികള്‍ അറിഞ്ഞിട്ടും മറച്ചുവെക്കുകയും ചെയ്ത സൗദി പൗരന്റെ ശിക്ഷ നടപ്പാക്കി. സ്വാലിഹ് ബിന്‍ സഈദ് ബിന്‍ അലി അല്‍കര്‍ബി എന്നയാളെ ഇന്നലെ മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

തീവ്രവാദ ആശയങ്ങള്‍ പിന്തുടരുകയും ഭീകരസംഘത്തില്‍ ചേരുകയും ചെയ്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സൗദി-യമന്‍ അതിര്‍ത്തിയിലെ അല്‍വദീഅ ചെക്‌പോസ്റ്റിലും ശറൂറ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആസ്ഥാനത്തിനു നേരെയും ആക്രമണം നടത്താനുള്ള പദ്ധതികളെ കുറിച്ച് പ്രതിക്ക് അറിയാമായിരുന്നു.

ഇതില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതായും കണ്ടെത്തി.
യമനില്‍ ആയുധപരിശീലനത്തില്‍ ഏര്‍പ്പെടുകയും പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും ചെയ്തതായും തെളിഞ്ഞു. ഭീകരവാദ പ്രവര്‍ത്തനം, കൊലപാതകം, മതനിന്ദ, ബലാത്സംഗം, രാജ്യവിരുദ്ധപ്രവര്‍ത്തനം, വന്‍തോതിലുള്ള മയക്കുമരുന്ന കടത്ത് തുടങ്ങിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിക്കും. വിചാരണാ കോടതികളും പരമോന്നത കോടതിയും ശിക്ഷിച്ചാല്‍ സൗദി റോയല്‍ കോര്‍ട്ടില്‍ ദയാഹരജി സമര്‍പ്പിക്കാം. രാജാവിന്റെ ഉത്തരവ് കൂടി വരുന്നതോടെയാണ് വധശിക്ഷ നടപ്പാക്കുക

തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച 81 പുരുഷന്മാരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12ന് വധശിക്ഷയ്ക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഇവരില്‍ ഏഴ് യെമനികളും ഒരു സിറിയക്കാരനും ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചതിനും പോലീസ് സ്‌റ്റേഷനുകളെയും വാഹനവ്യൂഹങ്ങളെയും ലക്ഷ്യമിടുയും ചെയ്ത് ഒരു കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 37 സൗദി പൗരന്മാരും ഇവരില്‍ ഉള്‍പ്പെടുന്നു.

ഭീകരവാദ കേസുകളില്‍ 2021ല്‍ 67 വധശിക്ഷകളും 2020ല്‍ 27 വധശിക്ഷകളും നടപ്പാക്കിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് വ്യതിചലിച്ച വിശ്വാസങ്ങള്‍ പുലര്‍ത്തുന്നത് സൗദിയില്‍ കുറ്റകരമാണ്. ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ്), അല്‍ഖാഇദ, ഹൂത്തികള്‍ തുടങ്ങിയ വിദേശ ഭീകര സംഘടനകളോട് കൂറ് പ്രഖ്യാപിച്ച് അനുസരണ പ്രതിജ്ഞയെടുക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *