മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 4.9 കിലോഗ്രാം ഹെറോയിൻ കടത്താൻ ശ്രമിച്ച കേസിൽ വിദേശവനിതയ്ക്ക് 32 വർഷം കഠിനതടവ്. സാംബിയൻ വംശജയായ ബിഷാല സോക്കോ (43) ക്കെതിരെയാണ് മഞ്ചേരി എൻഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 2021 സെപ്റ്റബർ 22നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ദോഹയിൽനിന്ന് കരിപ്പൂർ വിമാനത്താവളം വഴി അന്താരാഷ്ട്ര മാർക്കറ്റിൽ 32.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കടത്താൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് ഡിആർഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് സ്ത്രീയെ പിടികൂടിയത്. മഞ്ചേരി എൻഡിപിഎസ് കോടതിയിൽ നടന്ന വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിച്ചത്
1985ലെ എൻഡിപിഎസ് നിയമത്തിലെ രണ്ടു വകുപ്പുകൾ പ്രകാരം 16 വർഷം വീതമുള്ള രണ്ടു കഠിനതടവും രണ്ടുലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. രണ്ടു കഠിനതടവുകൾ വീതമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കരിപ്പൂർ വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു ഇത്. ഡിആർഐക്ക് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. രാജേഷ് കുമാർ എം ആണ് ഹാജരായത്.