കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് അതീവ ഗുരുതര കുറ്റങ്ങളെന്ന് വിവരം.
സാമ്പത്തിക ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതുള്‍പ്പെടെയുള്ള പരാതികളില്‍ അന്വേഷണകമ്മീഷനു മുന്നില്‍ കൃത്യമായ വിശദീകരണമോ മറുപടിയോ നല്‍കാന്‍ ജോര്‍ജ് എം തോമസിന് സാധിക്കാതെ വന്നതോടെയാണ് പാര്‍ട്ടി അദ്ദേഹത്തിനെതിരേ നടപടി സ്വീകരിച്ചതെന്നാണ് വിവിധ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ. പാര്‍ട്ടി അംഗങ്ങള്‍ തന്നെ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നായിരുന്നു രണ്ടംഗ അന്വേഷണകമ്മീഷനെ സിപിഎം നിയോഗിച്ചത്.
ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളടക്കം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാനും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചതെന്നാണ് സൂചനകൾ. അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യുകയും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് നടപടി പ്രഖ്യാപിക്കുകയുമായിരുന്നുവെന്നും റിപോർട്ടുകൾ പുറത്തുവരുന്നു. ക്വാറി ഉടമകളും കരാറുകാരും ഉള്‍പ്പെടെയുള്ള വന്‍കിട വ്യക്തികളില്‍നിന്നു സാമ്പത്തിക ആനുകൂല്യങ്ങളും മറ്റു സഹായങ്ങളും കൈപ്പറ്റിയെന്നതായിരുന്നു ജോര്‍ജ് എം തോമസിനെതിരേ ഉയര്‍ന്നിരുന്ന പ്രധാന ആരോപണങ്ങളിലൊന്ന്.
വീടു നിര്‍മാണത്തിനായി ക്വാറികളില്‍ നിന്നും ക്രഷറുകളില്‍ നിന്നും സാധനസാമഗ്രികള്‍ കൈപ്പറ്റി, ക്വാറിക്കാരെ വഴിവിട്ടു സഹായിച്ചു, വന്‍കിട പദ്ധതിയുടെ കരാറുകാരില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങളും സഹായങ്ങളും സ്വീകരിച്ചു തുടങ്ങിയവും ആരോപിക്കപ്പെട്ടു. കോഴിക്കോട്ടുള്ള ചില സ്ഥാപനങ്ങളില്‍ നിന്ന് പുതിയ വീട്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ വാങ്ങി. കോടഞ്ചേരിയില്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണസംഘത്തിന് സിപിഎം നേതൃത്വം അറിയാതെ വഴിവിട്ട സഹായങ്ങള്‍ ചെയ്തു നല്‍കിയെന്നും പരാതിയുണ്ടായിരുന്നു. പീഡനക്കേസിലെ പ്രതിയായ ധനാഡ്യനെ രക്ഷിക്കാന്‍ കൂട്ടുനിന്നുവെന്നതാണ് മറ്റൊരു ഗൗരവ പരാതി. കളങ്കിത ചരിത്രമുള്ള ധനാഡ്യനടക്കമുള്ള പ്രതികളെ റിസോര്‍ട്ടിലെ കൂട്ടപീഡനക്കേസില്‍ നിന്നു രക്ഷിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണകമ്മീഷന്‍ കണ്ടെത്തിയെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നത്