കണ്ണൂര്‍: സര്‍ക്കാര്‍ സ്‌കൂളിൻ്റെ ബോര്‍ഡ് മറച്ച് എസ്‌എഫ്ഐ പ്രവര്‍ത്തകര്‍ സ്വാഗത ബാനര്‍ കെട്ടിയതായി പരാതി. കെകെഎന്‍ പരിയാരം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച്ച രാവിലെയാണ് സ്‌കൂള്‍ പ്രധാനകവാടം മറച്ചുകൊണ്ടു എസ്എഫ്ഐ സ്വാഗത ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
ചില അധ്യാപകരുടെ ഒത്താശയോടെയാണ് ഇതുനടന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. മുന്‍പ് സര്‍വകക്ഷിയോഗം ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനവും സമരപരിപാടികളും സ്‌കൂളില്‍ നിന്നും ഒഴിവാക്കണമെന്നും വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണമെന്നും തീരുമാനിച്ചിരുന്നു. ഇതെല്ലാം കാറ്റില്‍പറത്തിയാണ് ബാനര്‍ കെട്ടിയതെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
ഈക്കാര്യത്തില്‍ അടിയന്തിരമായി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്നാണ് യുഡിഎഫിൻ്റെ ആവശ്യം. യുഡിഎഫ് നേതാക്കളായ പിവി സജീവന്‍, പിവി അബ്ദുല്‍ ഷുക്കൂര്‍ എന്നിവര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. മറ്റുവിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ എസ്എഫ്ഐ മുന്‍ധാരണ ലംഘിച്ചു കൊണ്ടു മേധാവിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇവർ ആരോപിച്ചു.
എസ്എഫ്ഐയുടെ പ്രവർത്തികൾ ഏകപക്ഷീയമാണെന്ന ആരോപണമാണ് ഇതരവിദ്യാര്‍ത്ഥി സംഘടനകള്‍ ഉന്നയിക്കുന്നത്. അതേസമയം, എസ്എഫ്ഐക്ക് മേധാവിത്വമുളള സ്‌കൂളുകളിലൊന്നാണ് പരിയാരം കെകെഎന്‍ ഹയര്‍സെക്കന്‍ഡറിയെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.