ആലപ്പുഴ∙ വിമർശനത്തിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. സർക്കാർ പൊതുവിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും പിണറായി സർക്കാർ വലിയ മാർഗമാണ് വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പൂട്ടാൻ പോയ സ്കൂളുകൾ ഓരോന്നായി കുട്ടികളുടെ എണ്ണം വർധിപ്പിച്ച് മികച്ച നിലയിലേക്ക് മാറ്റിയെന്നതാണ് എട്ടുവർഷത്തെ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടം. 11 ലക്ഷം കുട്ടികൾ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തിരികെ വന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡായ ‘മികവി’ന്റെ സംസ്ഥാനതല ഉദ്ഘാടനം അമ്പലപ്പുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിദ്യാഭ്യാസം എഴുതാനും വായിക്കാനും മാത്രമുള്ള യോഗ്യതായി കരുതേണ്ട. പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്താണ് വിദ്യാഭ്യാസം. പരീക്ഷയ്ക്ക് തോൽക്കുന്നവർ മോശക്കാരല്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പ്രസംഗത്തിനിടെ സദസിൽനിന്ന് കൂവിയ ആളുടെ പേരിൽ കേസെടുത്ത് വിട്ടയച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്.
പരീക്ഷയ്ക്ക് തോൽക്കുന്നവർ മോശക്കാരല്ല’; വിമർശനത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി സജി ചെറിയാൻ
