കാതലായ വിഷയങ്ങൾ മറച്ചുവച്ച് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാര്യമില്ലെന്ന് ഡബിങ് ആർടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. വിഷയങ്ങൾ കമ്മിഷനു മുൻപിൽ തുറന്നു പറഞ്ഞത് വെറുതെ പേപ്പറിൽ എഴുതി വയ്ക്കാനല്ല. ഇത്രയും കോടികൾ മുടക്കിയത് ഇരയെ സംരക്ഷിക്കാനോ അതോ പ്രതിയെ സംരക്ഷിക്കാനോ എന്ന് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടാൻ ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പുറത്തു വന്ന സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
മനോരമ ന്യൂസിനോട് ഭാഗ്യലക്ഷ്മി പറഞ്ഞതിങ്ങനെ: മറച്ചുവയ്ക്കേണ്ടത് മറച്ചുവച്ചിട്ട് ബാക്കി പുറത്തുവിട്ടാൽ മതിയെന്നു പറയുന്നതിന്റെ അർഥം മനസ്സിലാകുന്നില്ല. അങ്ങനെയെങ്കിൽ മറച്ചുവയ്ക്കേണ്ടി വരുന്ന കാര്യത്തിനുവേണ്ടി മാത്രം ഒരു കമ്മിഷന്റെ ആവശ്യമില്ലായിരുന്നല്ലോ. ഇത്രയും കോടികൾ മുടക്കിയത് എന്തിന്. ഇരയെ സംരക്ഷിക്കാനോ പ്രതിയെ സംരക്ഷിക്കാനോ ഇത് മറച്ചുവയ്ക്കുന്നത്? അതാണ് എന്റെ ചോദ്യം.
മറച്ചുവയ്ക്കരുത്, ആ പേരുകളെല്ലാം പുറത്തുവിടണം: തുറന്നടിച്ച് ഭാഗ്യലക്ഷ്മി
