ഹമാസുമായി ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിലെത്തണം എന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം. 120 ബന്ദികളാണ് ഇപ്പോൾ ഹമാസിന്റെ കസ്റ്റഡിയിലുള്ളത്.
ജറുസലേം: ഹമാസ് ബന്ദിയാക്കിവെച്ച ഇസ്രായേലുകാരെ മോചിപ്പിക്കാൻ കരാറുണ്ടാക്കണമെന്ന ആവശ്യവുമായി ഇന്നലെ ടെൽ അവീവ് അടക്കമുള്ള നഗരങ്ങളിൽ വൻ പ്രക്ഷോഭം നടന്നു. നഗരങ്ങളിൽ റോഡുകൾ ഉപരോധിച്ചും മറ്റുമായിരുന്നു പ്രകടനം. മന്ത്രിമാരുടെ ഓഫീസുകൾക്കു മുമ്പിൽ ധർണയും നടന്നു
ഹമാസുമായുള്ള യുദ്ധം പത്താംമാസത്തിലേക്ക് കടന്നിരിക്കുകയാണ്. 2023 ഒക്ടോബർ ഏഴാംതിയ്യതിയാണ് ഹമാസ് തെക്കൻ ഇസ്രായേലിലേക്ക് കടന്ന് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ നിരവധി ഇസ്രായേലികളെ കൊലപ്പെടുത്തിയതു കൂടാതെ കുറെപ്പേരെ ബന്ദികളാക്കുകയും ചെയ്തു ഹമാസ്. ഇതിൽ ഇനിയും മോചിപ്പിക്കപ്പെടാതെ 120 പേരുണ്ട്.
അതെസമയം യുഎസ് തയ്യാറാക്കിയ വെടിനിർത്തൽ പദ്ധതിയുടെ ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ദോഹയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത മൊസ്സാദ് തലവൻ തീരുമാനമൊന്നുമാകാതെ തിരികെയെത്തിയിരുന്നു. എങ്കിലും ചർച്ച തുടരുമെന്ന് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അറിയിച്ചു. തുടർചർച്ച കെയ്റോയിലാണ് നടക്കുക.
ഇസ്രയേൽ ബോംബാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇഹാബ് അൽ ഹുസൈൻ കൊല്ലപ്പെട്ടതാണ് കഴിഞ്ഞദിവസങ്ങളിൽ നടന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവം.