എയർ കേരള (Air Kerala) എന്ന പേരിൽ വിമാന സർവീസിന് ആരംഭിക്കാൻ കൊച്ചി ആസ്ഥാനമായ കമ്പനിക്ക് അനുമതി ലഭിച്ചതായി ഉടമകൾ അറിയിച്ചു. എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവർത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയർലൈൻ കമ്പനിയായ സെറ്റ്ഫ്ലൈ (zettfly) ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ എൻഒസി ലഭിച്ചത്. അടുത്ത വർഷം ആദ്യം ആഭ്യന്തര സർവീസ് തുടങ്ങുമെന്ന് കമ്പനി ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു.
കഴിഞ്ഞവർഷമാണ് സെറ്റ്ഫ്ലൈ ഏവിയേഷൻ എയർകേരള ഡൊമൈൻ സ്വന്തമാക്കിയത്. ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കായിരിക്കും ആദ്യ സർവീസ്. 20 വിമാനങ്ങൾ തികയുന്നത്തോടെ രാജ്യാന്തര സർവീസ് തുടങ്ങുമെന്നും കമ്പനി ഉടമകൾ അറിയിച്ചു.
എയർകേരള യാഥാർഥ്യമാവുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം ട്രാവൽ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങൾ വരും വർഷങ്ങളിൽ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്ലൈ ഏവിയേഷൻ വൈസ്ചെയർമാൻ അയ്യൂബ് കല്ലട പറഞ്ഞു.
തുടക്കത്തിൽ ടയർ2, ടയർ3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്. ഇതിനായി 3 എടിആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. നിർമാതാക്കളിൽ നിന്ന് വിമാനങ്ങൾ നേരിട്ട് സ്വന്തമാക്കാനുള്ള സാധ്യതകളും തേടുന്നുണ്ട്. സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കും.
‘‘അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇത് മലയാളി പ്രവാസികൾക്ക് നൽകുന്ന ഒരു സമ്മാനം കൂടിയാണ്. കമ്പനി സിഇഒ ഉൾപ്പെടെ പ്രാധാന തസ്തികയിലേക്ക് ഉള്ളവരെ നിർദ്ദേശിച്ചു കഴിഞ്ഞു. ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉചിതമായ സമയത്തു ഉണ്ടാവും. മലയാളി സമൂഹത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായിട്ടാണ് ഇതിനെ കാണുന്നത്. 25 വർഷത്തെ എയർലൈൻ ട്രാവൽ മേഖലയിലെ യാത്രയിലെ ഏറ്റവും വലിയ സ്വപ്നം കൂടിയാണ് ഇന്ന് യാഥാർത്ഥ്യമായിട്ടുള്ളത്. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകൾ ഇതിനുണ്ട്. എയർകേരള (airkerala.com) എന്ന ബ്രാൻഡിലാകും കമ്പനി സർവീസുകൾ നടത്തുക.’’ അഫി അഹമ്മദ് പറഞ്ഞു.
നേരത്തെ ഉമ്മൻചാണ്ടി സർക്കാർ ആരംഭിക്കാൻ പദ്ധതിയിട്ടിരുന്ന എയർ കേരള പദ്ധതി പിന്നീട് ഉപേക്ഷിച്ച പോലെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം എയർ കേരള വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഇപ്പോൾ സിവിൽ വ്യോമയാന മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതോടെയാണ് കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് പറന്ന് ഉയരാൻ തയ്യാറെടുക്കുന്നത്.
എയർ കേരളക്ക് അനുമതി; യാഥാർത്ഥ്യമാകുന്നത് കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി
