ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപെട്ട കോഴിക്കോട് സ്വദേശി അർജുൻ ഉണ്ടായിരുന്ന ലോറി സംഭവസ്ഥലത്ത് കരയിൽ ഇല്ലെന്ന് സ്ഥിരീകരണം. കരയിൽ നടത്തിയ തിരച്ചിൽ പൂർത്തിയായ സാഹചര്യത്തിൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം റഡാർ പരിശോധനയിൽ പുഴക്കരയിൽനിന്ന് ഒരു സിഗ്നൽ ലഭിച്ചതായും സൈന്യം അറിയിച്ചു. ഇത് ലോഹ സിഗ്നലാണെന്ന് കരുതുന്നുവെന്നും പരിശോധന തുടരുകയാണെന്നും സൈന്യം അറിയിച്ചു.
അതേസമയം കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതോടെ നേവിയും ആർമിയും ഗംഗാവലി പുഴയിൽ പരിശോധന ഊർജിതമാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയിൽ രൂപപ്പെട്ട മണൽതിട്ടയിലെത്തി സൈന്യം റഡാർ പരിശോധന നടത്തുകയാണ്. പരിശോധനയിൽ അനുകൂലമായ ഘടകങ്ങളുണ്ടെങ്കിൽ ഡ്രഡ്ജർ എത്തിച്ച് തുടർപരിശോധന നടത്താനാണ് സൈന്യത്തിൻ്റെ തീരുമാനം.