Headlines

അംബാനിയെ ‘കരയിപ്പിച്ച്’ ബജറ്റ്, നഷ്ടം 9,200 കോടി; ‘ആര്‍ത്തുചിരിച്ച്’ ടാറ്റയും അദാനിയും

ബജറ്റ് ദിനം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളില്‍ ഗൗതം അദാനിയും, രത്തന്‍ ടാറ്റയും മികച്ച നേട്ടമുണ്ടാക്കി. ചൊവ്വാഴ്ച ഒറ്റ ദിവസം കൊണ്ട് 9,200 കോടി രൂപയുടെ നഷ്ടമാണ് അംബാനി നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളുടെ പതനത്തെ തുടര്‍ന്ന്, ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് ഇന്‍ഡക്സിലും അംബാനി പിന്തള്ളപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ അംബാനിയുടെ ആസ്തി 1.10 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു.

ബജറ്റ് പ്രഖ്യാപനത്തിന് ശേഷം അദാനി ഗ്രൂപ്പിന്റെ ചെയര്‍മാനും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനുമായ ഗൗതം അദാനിക്ക് നേട്ടമുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 724 മില്യണ്‍ ഡോളര്‍ അഥവാ 6060 കോടി രൂപ വര്‍ധിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ബജറ്റിന് പിന്നാലെ അദാനിയുടെ ആസ്തി 102 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അടിസ്ഥാന സൗകര്യ വികസനവുമായി ബ്ന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് അദാനിക്ക് നേട്ടമായത്

രത്തന്‍ ടാറ്റയ്ക്ക് നേട്ടമായത് ടൈറ്റാന്‍ ഓഹരികളാണ്. ബജറ്റിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് 19,000 കോടി രൂപയാണ് ടൈറ്റാന്‍ ഓഹരികള്‍ സമ്മാനിച്ചത്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി നികുതി 6 ശതമാനമായി കുറച്ചത് ഓഹരികളെ ഉത്തേജിപ്പിച്ചു. ഇതോടെ ടൈറ്റാന്‍ ഓഹരികള്‍ 7 ശതമാനം നേട്ടം കൈവരിക്കുകയായിരുന്നു. ടൈറ്റാന്‍ കൈകാര്യം ചെയ്യുന്ന തനിഷ്‌ക് ബ്രാന്‍ഡിലെ പ്രതീക്ഷകളാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.

ചൊവ്വാഴ്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറു ശതമാനമായി കുറച്ചു. പ്ലാറ്റിനത്തിന്റെ പുതിയ തീരുവ 6.4 ശതമാനമാണ്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്നത് രത്‌ന, ആഭരണ വ്യവസായത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു. ഇതു ലോഹങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്നു കരുതപ്പെടുന്നു.

ലോഹങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി കുറഞ്ഞ തീരുമാനത്തിനു പിന്നാലെ രാജ്യത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടായിരുന്നു. ബജറ്റ് അവതരണത്തിനു പിന്നാലെ പവന് 2,000 രൂപ കുറഞ്ഞിരുന്നു. നടപടി കമ്പനികളുടെ വില്‍പ്പന വോളിയവും, മാര്‍ജിനും വര്‍ധിപ്പിക്കുമെന്നു കരുതുന്നു. ബജറ്റിനു പിന്നാലെ രാജ്യത്തെ ഫ്യൂച്ചര്‍ മാര്‍ക്കറ്റില്‍ സ്വര്‍ണവില 5 ശതമാനത്തിലധികം ഇടിഞ്ഞു. അതേസമയം ട്രേഡിംഗ് സെഷനില്‍ വെള്ളിക്ക് 5,000 രൂപയിലധികം ഇടിവ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *