വയനാട്: ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിൽ ഗതാഗത തടസ്സമുണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിലാണിത്. മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനും എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
എൻഡിആർഎഫ് സംഘം മുണ്ടക്കൈയിൽ എത്തിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു. ആർമി ടീം കോഴിക്കോട് നിന്നും തിരിച്ചിട്ടുണ്ട്. മേപ്പാടി മുണ്ടക്കൈ രക്ഷാദൗത്യത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കളക്ടറെയും ജില്ലാ പോലീസിനെയും വിളിച്ച് ഏകോപനം നടത്തിയതായും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.
ചൂരൽമലയിലെ ദുരന്ത ബാധിത പ്രദേശത്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും കളക്ടർ അറിയിച്ചു. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പൊലീസ്, വനം വകുപ്പ്, റെവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ പ്രവർത്തകരും പ്രദേശവാസികളും രക്ഷാപ്രവർത്തനത്തിൽ ആത്മാർത്ഥമായി സഹകരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് നിലവിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരുന്നു. ശേഷിച്ച ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്.