ജാർഖണ്ഡിൽ നിന്നും മുംബൈയിലേയ്ക്ക് പോകുകയായിരുന്ന ട്രെയിനിന്റെ 18 ബോഗികൾ പാളം തെറ്റി. ചൊവ്വാഴ്ച പുലർച്ചെ ജാർഖണ്ഡിൽ മുംബൈ-ഹൗറ മെയിലിൻ്റെ കോച്ചുകൾ ആണ് പാളം തെറ്റിയത്. ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചക്രധർപൂരിനടുത്തുള്ള ബാരാ ബാംബു ഗ്രാമത്തിൽ പുലർച്ചെ 3.45 ഓടെയായിരുന്നു അപകടം. പാളം തെറ്റിയ വിവരം അറിഞ്ഞയുടൻ ആംബുലൻസുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. സമീപത്ത് മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിയെന്ന് വാർത്തയും വരുന്നുണ്ട്. ഈ വാർത്ത ട്രെയിൻ പാളെ തെറ്റിയ വിവരം സ്ഥിരീകരിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ (എസ്ഇആർ) വക്താവ് ഓം പ്രകാശ് ചരൺ രംഗത്തെത്തി. രണ്ട് അപകടങ്ങളും ഒരേസമയം സംഭവിച്ചതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
22 കോച്ചുകളുള്ള 12810 ഹൗറ-മുംബൈ മെയിലിൻ്റെ 18 കോച്ചുകൾ ആണ് പുലർച്ചെ പാളം തെറ്റിയതെന്നും 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരു പവർ കാറും ഒരു പാൻട്രി കാറുമാണ് അപകടത്തിൽ ഉൾപ്പെട്ടതെന്നു ഓം പ്രകാശ് ചരൺ ന്യൂസ് ഏജൻസികളോട് പറഞ്ഞു.