കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററെത്തും. സുലൂരിൽ നിന്നാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തുക. ഉരുൾപൊട്ടലിനെത്തുടർന്ന് പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ ഉരുൾപൊട്ടൽ കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അതിവേഗം സൈന്യത്തിന്‍റെ സഹായം തേടുകയായിരുന്നു. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിൽ എയർ ലിഫ്റ്റിങ് വഴി രക്ഷാപ്രവർത്തനം നടത്തും. രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടി രക്ഷാപ്രവർത്തിനായി എത്തും. മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.
പുലർച്ചെ തന്നെ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ‘വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കും. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.’ മുഖ്യമന്ത്രി അറിയിച്ചു.
വയനാട് ഉരുപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോർപസ്ന്റെ രണ്ട് സംഘം സംഭവ സ്ഥലത്ത് ഉടൻ എത്തിച്ചേരുമെന്നും മുഖ്യമന്ത്രി അറിയിച്ടു. വായൂ സേനയുടെ രണ്ട് ഹെലികോപ്ടർ സുളുറിൽ നിന്നും 7:30 ഓട് കൂടി തിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാർ ഹെലികോപ്റ്റർ മാർഗം ഉടൻ വയനാട്ടിലേക്കെത്തും. മന്ത്രി ഒ ആർ കേളു, കെ രാജൻ എന്നിവരാണ് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലേക്ക് പുറപ്പെടുക.