അങ്കമാലിയിൽനിന്ന് നിലയ്ക്കലിലേക്ക് ട്രെയിൻ; ശബരി റെയിൽ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു; ഏറ്റവും പുതിയ വിവരങ്ങൾ
ആദ്യഘട്ടത്തിൽ അങ്കമാലി – എരുമേലി – നിലക്കൽ പാത പൂർത്തീകരിക്കും. നിർമാണ ചെലവിൻ്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സർക്കാർ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാൻ കേന്ദ്രസർക്കാരുമായി ബന്ധപ്പെടും. ആർബിഐയുമായി ചേർന്നുള്ള ത്രികക്ഷി കരാർ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവിൽ സിംഗിൾ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തിൽ പാത ഇരട്ടിപ്പിക്കൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റിലെ നിർദേശമാണ്. ഈ പദ്ധതിയ്ക്കായി എട്ട് കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുൻപുതന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 26.09.2019ലെ റെയിൽവേ ബോർഡിന്റെ കത്ത് മുഖാന്തിരം പദ്ധതി മരവിപ്പിച്ചിരിക്കുകയാണെന്ന് അറിയിച്ചു. അതോടെ മേൽപ്പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെച്ചു.