വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തുന്നതിൽ വീണ്ടും കാലതാമസം. മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്ന് നാസ പറഞ്ഞു. നേരത്തെ നിശ്ചയിച്ച 2025 ഫെബ്രുവരിയിൽ ബഹിരാകാശ നിലയത്തിൽ നിന്ന് തിരിക്കുമെന്ന് നാസ അറിയിച്ചിരുന്നു. സ്‌പേസ് എക്‌സിന്റെ ക്രൂ9 പേടകത്തിലൂടെ മാത്രമെ ഇരുവരെയും തിരികെ എത്തിക്കാൻ സാധിക്കൂവെന്നാണ് നാസ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്. എന്നാൽ ഇതും പിന്നീട് മാറുകയായിരുന്നു.
ഇരുവരും ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ജൂണിൽ ഐ എസ് എസിൽ എത്തി ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ എട്ട് ദിവസം ചെലവഴിക്കേണ്ടതായിരുന്നു. ജൂൺ ഏഴിന് എത്തിയ ഇവർ 13 ന് തിരിച്ച് ഭൂമിയിലേക്ക് മടങ്ങാനാണ് സംഘം പദ്ധതിയിട്ടിരുന്നത്. എന്നാൽ പറക്കലിനിടെ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ വന്ന സാഹചര്യത്തിലാണ് പദ്ധതിയിൽ മാറ്റം വരുത്തിയത്. ഇതോടെ യാത്രികർക്ക് ഇനിയും 3 മാസത്തോളം കാത്തിരിപ്പാണ് മുന്നിലുള്ളത്. അതേ സമയം ബോയിങ്ങിന്റെ സ്റ്റാർലൈനറിൽ ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലാണ് ഇരുവരും. സാന്റാ തൊപ്പി ധരിച്ച സുനിതാ വില്യംസും ബുച്ച് വിൽമോറും ഉളള ചിത്രം നാസ കഴിഞ്ഞ ദിവസം എക്സിലൂടെ പങ്കുവച്ചിരുന്നു. ബഹിരാകാശ നിലയത്ത് നിന്ന് ഹാം റേഡിയോയിലൂടെ സംസാരിക്കുന്നതിനിടെയുള്ള ചിത്രങ്ങളാണ് കാണാനാകുന്നത്.